ഒഡീഷ ട്രെയിൻ അപകടം ഉന്നതതല സമിതി അന്വേഷിക്കും; പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും: റെയിൽവേ മന്ത്രി

ഒഡീഷ ട്രെയിൻ അപകടം ഉന്നതതല സമിതി അന്വേഷിക്കും; പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും: റെയിൽവേ മന്ത്രി

ഭുവനേശ്വർ: ഒഡീഷയെ ദുരന്തഭൂമിയാക്കി മാറ്റിയ ട്രെയിൻ അപകട മേഖല സന്ദർശിച്ച് കേന്ദ്ര റയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. ബാലസോറിലെ അപകട സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന്റെ സ്ഥിതിഗതികൾ അദ്ദേഹം വിലയിരുത്തി. 280 പേർ മരിക്കാനിടയായ ട്രെയിൻ അപകടത്തിന്റെ കാരണം സംബന്ധിച്ച് റെയിൽ സേഫ്റ്റി കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഉന്നത തല അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമായി പറയാൻ കഴിയൂ എന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

രക്ഷാപ്രവർത്തനത്തിനാണ് ഇപ്പോൾ പ്രാമുഖ്യം നൽകുന്നതെന്നും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് റെയിൽവേ, എൻഡിആർഎഫ്, എസ്.ഡി.ആർ.എഫ് എന്നിവർ നേതൃത്വം നൽകുന്നതായും അദ്ദേഹം അറിയിച്ചു. പരിക്കേറ്റവർക്കും മരണപ്പെട്ടവർക്കും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം, റെയിൽവേ ട്രാക്കിലെ പിഴവുകളാകാം അപകടത്തിനിടയാക്കിയതെന്ന സൂചനകളാണ് ചില പശ്ചിമബംഗാൾ മാധ്യമങ്ങൾ നൽകുന്നത്. ട്രെയിനിനോ പാളത്തിനോ സാങ്കേതിക പിഴവുകൾ ഉണ്ടായിരുന്നിരിക്കാൻ ഇടയുണ്ടെന്ന് റെയിൽവേ ഡിവിഷണൽ ഓഫീസിനെ ഉദ്ധരിച്ച്  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ ഔദ്യോഗിക വൃത്തങ്ങൾ തയ്യാറായിട്ടില്ല.

വെള്ളിയാഴ്ച വൈകുന്നരം ഏഴ് മണിയോടെ ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ അപകടത്തിൽ ഇതുവരെ 233 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 900 പേർക്ക് പരിക്കേറ്റതായും പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.