'അയേണ്‍ ഡോം'ഹാക്ക് ചെയ്തെന്ന് ഇറാന്‍; ഇറാന്റെ മിസൈല്‍ കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇസ്രയേല്‍

'അയേണ്‍ ഡോം'ഹാക്ക് ചെയ്തെന്ന് ഇറാന്‍; ഇറാന്റെ മിസൈല്‍ കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇസ്രയേല്‍

ടെഹ്റാന്‍/ടെല്‍ അവീവ്: പശ്ചിമേഷ്യയെ ആശങ്കയിലാഴ്ത്തി അഞ്ചാം ദിവസവും സംഘര്‍ഷം തുടര്‍ന്ന് ഇറാനും ഇസ്രയേലും. ഇറാന്‍ വീണ്ടും മിസൈല്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ പ്രതിരോധസേനയായ ഐഡിഎഫ് സ്ഥിരീകരിച്ചു. ഏകദേശം ഇരുപതോളം ബാലിസ്റ്റിക് മിസൈലുകളാണ് ഇറാന്‍ ഇസ്രയേലിന് നേരേ തൊടുത്തുവിട്ടതെന്നും ഐഡിഎഫ് വ്യക്തമാക്കി.

ഇറാന്റെ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ഇസ്രയേലിലെ പലയിടങ്ങളിലും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനായി സൈറണുകള്‍ മുഴങ്ങി. ഇറാന്റെ മിസൈല്‍ ആക്രമണം തടയാന്‍ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ സജ്ജമാണെന്നും ഐഡിഎഫ് അറിയിച്ചു. മധ്യ ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു. യാത്രക്കാരില്ലാത്ത ഒരു ബസിനും വാഹനങ്ങള്‍ക്കും തീപിടിച്ചു. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനമായ അയേണ്‍ ഡോം ഹാക്ക് ചെയ്തതായി അവകാശപ്പെട്ട് ഇറാന്‍ രംഗത്തെത്തി. ഹാക്ക് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് അയേണ്‍ ഡോം സംവിധാനത്തിനുമേല്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനായെന്നും ഇതേത്തുടര്‍ന്ന് ഇസ്രയേലിന്റെ മിസൈലുകള്‍ തന്നെ ഇസ്രയേലിലെ പലയിടങ്ങളിലും പതിച്ചെന്നുമാണ് ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എയുടെ റിപ്പോര്‍ട്ട്.

അതേസമയം ഇറാനെതിരേ ഇസ്രയേല്‍ ശക്തമായ ആക്രമണമാണ് നടത്തുന്നത്. ഇറാന്റെ മിസൈല്‍ കേന്ദ്രങ്ങളും പോര്‍ വിമാനങ്ങളും തകര്‍ത്തതായി ഇസ്രയേല്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിങ് ആസ്ഥാനത്തിന് നേരേ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ന്യൂസ് എഡിറ്ററായ നിമ റജബ്പൗര്‍, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരനായ മസൗം അസീമി എന്നിവരാണ് കൊല്ലപ്പെട്ടത്.

തങ്ങളുടെ ടെലിവിഷന്‍ ആസ്ഥാനത്തിന് നേരേ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലിലെ രണ്ട് ടെലിവിഷന്‍ ചാനലുകള്‍ക്ക് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രയേല്‍ ടെലിവിഷന്‍ ചാനലുകളുടെ ആസ്ഥാനത്ത് നിന്ന് ജീവനക്കാര്‍ എത്രയും വേഗം ഒഴിഞ്ഞുപോകണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടിരുന്നു. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ചയും ആയിരക്കണക്കിന് പേരാണ് ടെഹ്റാന്‍ നഗരംവിട്ടത്. എല്ലാവരും ഉടന്‍ ടെഹ്റാന്‍ വിടണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.