ഷംഷാബാദ്: ഷംഷാബാദ് അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായി മാർ പ്രിൻസ് ആൻറണി പാണേങ്ങാടൻ അഭിഷിക്തനായി. ഹൈദരാബാദിലെ ബാലാപൂരിലുള്ള അതിരൂപത ആസ്ഥാനമായ ബിഷപ്‌സ് ഹൗസ് പരിസരത്ത് പ്രത്യേകമായി ഒരുക്കിയ വേദിയിലായിരുന്നു സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്. സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യ കാർമികനായി.
തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയും ഉജൈൻ ആർച്ച് ബിഷപ്പ് മാർ സെബാസ്റ്റ്യൻ വടക്കേലും സഹകാർമികരായി. തുടർന്ന് മാർ പ്രിൻസ് ആൻറണി പാണേങ്ങാടൻ്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. ന്യൂൺഷ്യോയുടെ പ്രതിനിധിയായി മോൺ. ആന്ദ്രെയാ ഫ്രാൻജയും മുപ്പതിലധികം മെത്രാന്മാരും നൂറിലധികം വൈദികരും സന്യാസിനികളും അനേകം വിശ്വാസികളും തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു.
സ്ഥാനാരോഹണത്തിനും കൃതജ്ഞതാ ബലിക്കും ശേഷം നടന്ന അനുമോദന സമ്മേളനം മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു. തെലുങ്കാന ബിഷപ്‌സ് കോൺഫറൻസ് സെക്രട്ടറി ഡോ. ജോസഫ് രാജാറാവു തെലെകതൊട്ടി അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ, വികാരി ജനറാൾ മോൺ. ആൻറണി മുഞ്ഞനാട്ട്, സുരേഷ് ജോർജ് എന്നിവർ പ്രസംഗിച്ചു.