ഹൈഡ്രോളിക് സംവിധാനത്തിന് തകരാര്‍; തിരുവനന്തപുരത്ത് ഇറങ്ങിയ ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ മടക്കയാത്ര വൈകും

ഹൈഡ്രോളിക് സംവിധാനത്തിന് തകരാര്‍; തിരുവനന്തപുരത്ത് ഇറങ്ങിയ ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ മടക്കയാത്ര വൈകും

തിരുവനന്തപുരം: അടിയന്തര സാഹചര്യത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയ ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ മടക്കയാത്ര വൈകും. എഫ് 35 വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാര്‍ കണ്ടെത്തിയിരുന്നു. ഇത് പരിഹരിച്ചശേഷമേ മടക്കയാത്ര ഉണ്ടാകൂ. പൈലറ്റും മൂന്ന് സാങ്കേതിക വിദഗ്ധരും തിരുവനന്തപുരത്ത് തകരാര്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്.

ശനിയാഴ്ച തിരുവനന്തപുരത്ത് ഇറങ്ങിയ വിമാനത്തില്‍ ഞായറാഴ്ച ഇന്ധനം നിറച്ച് മടങ്ങാനായിരുന്നു തീരുമാനം. ഇതിനിടെയാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. ഇക്കാര്യം വ്യോമസേനാ ഉദ്യോഗസ്ഥര്‍ 100 നോട്ടിക്കല്‍ മൈല്‍ അകലെ നങ്കൂരമിട്ടിരുന്ന ബ്രിട്ടീഷ് വിമാനവാഹിനി കപ്പലായ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് അധികൃതരെ അറിയിച്ചു. തുടര്‍ന്ന് കപ്പലില്‍ നിന്ന് ഹെലികോപ്റ്ററില്‍ വേറൊരു പൈലറ്റും മൂന്ന് സാങ്കേതിക പ്രവര്‍ത്തകരും എത്തി.

പുതിയ പൈലറ്റായ ഫ്രെഡിയെയും മൂന്ന് വിദഗ്ധരെയും വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ഏല്‍പ്പിച്ച് ആദ്യ പൈലറ്റുമായി ഹെലികോപ്റ്റര്‍ വിമാനവാഹിനിയിലേക്ക് മടങ്ങി. ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരത്ത് ഇറങ്ങിയതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് വ്യോമസേന കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

പുറങ്കടലിലെ വ്യോമാഭ്യാസത്തിനിടെ പ്രതികൂല കാലാവസ്ഥകാരണം വിമാനത്തിന് കപ്പലില്‍ ഇറങ്ങാനായില്ല. ഏറെനേരം ആകാശത്ത് വട്ടമിട്ടു പറന്ന് അതിനായി ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ ഇന്ധനക്കുറവ് ശ്രദ്ധയില്‍പ്പെട്ടതോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.