സിഡ്നി: ഓസ്ട്രേലിയൻ തീരത്തടിഞ്ഞ അജ്ഞാത വസ്തു പിഎസ്എൽവിയുടെ അവശിഷ്ടമെന്ന് ഓസ്ട്രേലിയൻ ബഹിരാകാശ ഏജൻസിയുടെ സ്ഥിരീകരണം. ഈ വസ്തുവിന്റെ ശരിയായ രീതിയിലുള്ള നിർമാർജനത്തേക്കുറിച്ച് അറിയാനായി ഐഎസ്ആർഒയുമായി ബന്ധപ്പെടുന്നതായാണ് ഓസ്‌ട്രേലിയൻ ബഹിരാകാശ ഏജൻസി അറിയിച്ചു.
സമാന രീതിയിലുള്ള മറ്റെന്തെങ്കിലും വസ്തുക്കൾ കണ്ടെത്തിയാൽ ഓസ്ട്രേലിയൻ സ്പേസ് ഏജൻസിയെ അറിയിക്കണമെന്നും ഏജൻസി വ്യക്തമാക്കുന്നു. വെങ്കല നിറത്തിലുള്ള സിലിണ്ടർ ആകൃതിയിലുള്ള വലിയ വസ്തുവാണ് തീരത്തടിഞ്ഞത്. പത്ത് അടി നീളവും എട്ട് അടി വീതിയുമുള്ളതാണ് ഈ വസ്തു. അജ്ഞാത വസ്തു ഇന്ത്യൻ മഹാ സമുദ്രത്തിൽ പതിച്ച ബഹിരാകാശ റോക്കറ്റിന്റെ ഇന്ധന ടാങ്കാകാനാണ് സാധ്യതയെന്ന് വ്യോമയാന വിദഗ്ധർ പ്രതികരിച്ചിരുന്നു. 227 യാത്രക്കാരുമായി 2014 മാർച്ച് എട്ടിന് കാണാതായ എംഎച്ച് 370 മലേഷ്യൻ എയർലൈൻസ് വിമാനത്തിന്റെ ഭാഗമാണ് ഇതെന്ന അഭ്യൂഹങ്ങളും ഉയർന്നിരുന്നു.
എന്നാൽ ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ 3ന്റെ ഭാഗമാണ് അജ്ഞാത വസ്തുവെന്ന രീതിയിൽ പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാൽ ഇത് സ്പേസ് ഏജൻസികൾ തള്ളിയിരുന്നു. മാസങ്ങളോളം പഴക്കമുള്ളതാണ് കണ്ടെത്തിയ വസ്തുവെന്നാണ് വിദഗ്ധർ വിശദമാക്കിയത്.
ജൂലൈ 17നാണ് അഞ്ജാത വസ്തു കണ്ടെത്തുന്നത്. ഏകദേശം 14 ദിവസങ്ങൾക്കു ശേഷമാണ് പിഎസ്എൽവിയുടെ അവശിഷ്ടമാണെന്ന വിലയിരുത്തലിലേക്ക് ഓസ്‌ട്രേലിയൻ ബഹിരാകാശ ഏജൻസി എത്തുന്നത്. വിവിധ രാജ്യങ്ങളുടെ ബഹിരാകാശ ഏജൻസികളുമായി സഹകരിച്ചാണ് ഓസ്ട്രേലിയൻ ബഹിരാകാശ ഏഝൻസി അന്വേഷണം നടത്തിയത്. ബഹിരാകാശ അവശിഷ്ടമാണെന്ന നിഗമനത്തിലെത്തിയതിനാൽ അജ്ഞാത വസ്തു സമൂഹത്തിന് അപകടമുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ മുൻകരുതലുകൾ എടുത്തിരുന്നു.
അമേരിക്കയുടെ ആദ്യത്തെ ബഹിരാകാശ നിലയമായിരുന്ന സ്‌കൈലാബിന്റെ കൂറ്റൻ ഭാഗങ്ങൾ 1979 ജൂലൈ 11ന് ഓസ്‌ട്രേലിയയ്ക്കു സമീപം ഭൂമിയിൽ പതിച്ചിരുന്നു. ഭാഗ്യത്തിന് അന്ന് പേടിച്ചതു പോലെ ആർക്കും പരിക്ക് പറ്റിയില്ല. ഇന്നും ഓസ്‌ട്രേലിയൻ മ്യൂസിയങ്ങളിൽ സ്‌കൈലാബിന്റെ അവശേഷിപ്പുകൾ സൂക്ഷിച്ചുവച്ചിട്ടുണ്ട്.