2018ലെ അമേരിക്കയിലെ പിറ്റ്‌സ്‌ബർഗ് സിനഗോഗ് കൂട്ടക്കൊല; പ്രതിക്ക് വധശിക്ഷ

2018ലെ അമേരിക്കയിലെ പിറ്റ്‌സ്‌ബർഗ് സിനഗോഗ് കൂട്ടക്കൊല; പ്രതിക്ക് വധശിക്ഷ

പിറ്റ്‌സ്ബർഗ്: 2018 ൽ അമേരിക്കയിലെ പിറ്റ്‌സ്‌ബർഗ് സിനഗോഗിൽ പതിനൊന്ന് വിശ്വാസികളെ വെടിവെച്ച് കൊല്ലുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതി റോബർട്ട് ബോവേഴ്‌സിനെ ഫെഡറൽ ജൂറി ഏകകണ്ഠമായി വധശിക്ഷയ്ക്ക് വിധിച്ചു. 2018 ൽ യുഎസിലെ ജൂതന്മാർക്ക് നേരെ നടന്ന ഏറ്റവും മാരകമായ ആക്രമണമാണിത്. ബൈഡൻ ഭരണകൂടത്തിന് കീഴിൽ ഏർപ്പെടുത്തിയ ആദ്യത്തെ ഫെഡറൽ വധശിക്ഷ കൂടിയാണിത്.

2018 ഒക്‌ടോബർ 27 ന് ട്രീ ഓഫ് ലൈഫ് സിനഗോഗിൽ ബോവേഴ്‌സ് എആർ 15 ശൈലിയിലുള്ള റൈഫിൾ ഉപയോഗിച്ചാണ് ആളുകളെ വെടിവെച്ച് കൊന്നത്. കൊല്ലപ്പെട്ടവരിൽ 97 ഉം 87 ഉം വയസ്സുള്ള വയോധികരും 60 വർഷം മുമ്പ് സിനഗോഗിൽ വിവാഹിതരായ ദമ്പതികളും ഉൾപ്പെടുന്നു. പരിക്കേറ്റ ആറുപേരിൽ നാലുപേരും ആക്രമണം തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ്. കെട്ടിടത്തിലുണ്ടായിരുന്ന എട്ട് പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

പിന്നീട് ബോവേഴ്‌സ് എന്ന അക്രമിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിയിൽ നിന്നു ഇരുപത്തിയഞ്ചു മൈൽ ദൂരത്തിലുള്ള അപ്പാർട്ട്‌മെന്റിലാണ് റോബർട്ട് താമസിച്ചിരുന്നത്. വിദ്വേഷ കുറ്റം ഉൾപ്പെടെയുള്ള 63 കേസുകളിൽ 50 കാരനായ ബോവേഴ്‌സ് ജൂൺ 16 ന് ശിക്ഷിക്കപ്പെട്ടു. അതിൽ ഇരുപത്തിരണ്ടെണ്ണം വധശിക്ഷാ കുറ്റങ്ങളായിരുന്നു. ജൂലൈ 13 നാണ് വധശിക്ഷയ്ക്ക് യോഗ്യനാണെന്ന് ജൂറി കണ്ടെത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.