മോസ്കോ: മോസ്കോ നഗരത്തെ ലക്ഷ്യമാക്കിയെത്തിയ രണ്ട് ഡ്രോണുകൾ വെടിവെച്ചിട്ടെന്ന് റഷ്യ. രണ്ട് ഡ്രോണുകൾ നഗരത്തിന് മുകളിലൂടെ പറക്കാൻ ശ്രമിച്ചു. രണ്ടും എയർ ഡിഫൻസ് സിസ്റ്റം തകർത്തുവെന്ന് മേയർ സെർജി സോബയാനി വ്യക്തമാക്കി. ഇതിൽ ഒരെണ്ണം ഡോമോഡോവോ മേഖലയിലും മറ്റൊന്ന് മിൻസോക്കെ ഹൈവേയിലുമാണ് തകർന്നു വീണത്. ആർക്കും പരിക്കേറ്റില്ലെന്നും മോസ്കോ മേയർ പറഞ്ഞു.
പിന്നീട് ഡ്രോണുകൾ തകർത്ത വിവരം റഷ്യൻ പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചു. ഡ്രോണുകൾ ഉപയോഗിച്ച് മോസ്കോയിൽ ആക്രമണം നടത്താനുള്ള യുക്രെയ്ൻ ശ്രമം പരാജയപ്പെടുത്തിയെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിൽ ആർക്കെങ്കിലും പരിക്കേൽക്കുകയോ മറ്റ് നാശ നഷ്ടങ്ങളുണ്ടാവുകയോ ചെയ്തിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
റഷ്യൻ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ മോസ്കോയിൽ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണ് ഇത്. മോസ്കോയിൽ നിന്ന് 200 കിലോമീറ്ററിൽ താഴെ (124 മൈൽ) തെക്കുപടിഞ്ഞാറായി കലുഗ മേഖലയിൽ ഏഴ് ഡ്രോണുകൾ തകർത്തതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അടുത്തിടെ അറിയിച്ചിരുന്നു. ജൂലൈ 30 ന് യുക്രേനിയൻ പ്രസിഡന്റ് സെലെൻസ്കി റഷ്യയിലേക്ക് യുദ്ധം വരുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു.