പാകിസ്ഥാനില്‍ മതതീവ്രവാദികള്‍ ക്രിസ്ത്യന്‍ പള്ളികള്‍ കത്തിച്ചു; വിശ്വാസികളുടെ വീടുകള്‍ തിരഞ്ഞുപിടിച്ച് അക്രമം

പാകിസ്ഥാനില്‍ മതതീവ്രവാദികള്‍ ക്രിസ്ത്യന്‍ പള്ളികള്‍ കത്തിച്ചു; വിശ്വാസികളുടെ വീടുകള്‍ തിരഞ്ഞുപിടിച്ച് അക്രമം

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ പള്ളികള്‍ അഗ്‌നിക്കിരയാക്കി മതതീവ്രവാദികള്‍. ഫൈസലാബാദിലെ ജരാന്‍വാല ജില്ലയിലാണ് അക്രമ സംഭവം. ക്രിസ്തീയ വിശ്വാസിയായ യുവാവ് മതനിന്ദ നടത്തിയെന്ന് ആരോപിച്ചാണ് ഇസ്ലാം മത വിശ്വാസികള്‍ പള്ളികള്‍ കത്തിച്ചത്. ഇതിന് പുറമേ ക്രിസ്ത്യാനികളായ നിരവധി പേരുടെ വീടുകളും നശിപ്പിച്ചു.

പ്രദേശവാസിയായ സലീം മാസിഹ് എന്ന യുവാവിനെതിരെയാണ് മതതീവ്രവാദികള്‍ ആരോപണം ഉന്നയിച്ചത്. യുവാവ് മതനിന്ദ നടത്തി എന്നാരോപിച്ചാണ് അക്രമാസക്തരായ ജനക്കൂട്ടം ഇയാളുടെ വീടും അടുത്തുള്ള ക്രിസ്ത്യന്‍ പള്ളികളും ആക്രമിച്ചത്. ജനക്കൂട്ടം പള്ളിക്ക് മുകളില്‍ കയറി കുരിശ് മറിച്ച് താഴെയിടുന്നതിന്റെ വീഡിയോ സാമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നു.


അഞ്ച്  പള്ളികളാണ് അക്രമികള്‍ തീവച്ച് നശിപ്പിച്ചത്. അക്രമാസക്തരായ ജനക്കൂട്ടത്തെ കണ്ടതോടെ പ്രാര്‍ത്ഥനയ്ക്കെത്തിയ വിശ്വാസികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അതിനാല്‍ ആളപായം ഉണ്ടായില്ല. ക്രിസ്ത്യാനികളായ നിരവധി പേരുടെ വീടുകളാണ് അഗ്‌നിക്കിരയാക്കിയത്. ഇതിന് പുറമേ വീടുകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മതനിന്ദയുടെ പേരില്‍ വീണ്ടും പാകിസ്ഥാനില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. മതതീവ്രവാദികളുടെ ആക്രമണം ഭയന്ന് നിരവധി ക്രിസ്ത്യന്‍ കുടുംബങ്ങളാണ് പലായനം ചെയ്യുന്നത്.

മതനിന്ദാ കുറ്റം ചുമത്തി ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പാകിസ്ഥാനില്‍ മതനിന്ദ മരണശിക്ഷ വരെ ലഭിക്കുന്ന കുറ്റമാണ്. മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ട ആക്രമണങ്ങളും പതിവാണ്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഒരു ശ്രീലങ്കന്‍ പൗരനെ ആള്‍ക്കൂട്ടം മര്‍ദിച്ച് തീകൊളുത്തി കൊന്നിരുന്നു.

സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കത്തോലിക്ക ബിഷപ്പുമാര്‍ ഉള്‍പ്പെടെ രംഗത്ത് എത്തിയിട്ടുണ്ട്. ബിഷപ്പ് ആസാദ് മാര്‍ഷല്‍ പ്രതികരണവുമായി രംഗത്തുവന്നു. ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍, സിഖുകാര്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്കെതിരെ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പാകിസ്ഥാനില്‍ അക്രമ പരമ്പരകള്‍ ഉണ്ടാകുന്നു. മതഗ്രന്ഥത്തെ അവഹേളിച്ചുവെന്ന് തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച് പാകിസ്ഥാനില്‍ ക്രിസ്ത്യാനികളെ പീഡിപ്പിക്കുകയാണെന്ന് ബിഷപ്പ് ആസാദ് മാര്‍ഷല്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.