കൊച്ചി: മാർപാപ്പയെയും സിനഡിനെയും അനുസരിക്കാത്തവരുടെ മാനസാന്തരത്തിനായി പ്രൊ ലൈഫ് അപ്പോസ്തലേറ്റ് പ്രാർത്ഥനാ യജ്ഞം ആരംഭിച്ചു. കത്തോലിക്ക വിശ്വാസത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് പ്രാധാന്യം നൽകാതെ, അധികാരികളെ വെല്ലുവിളിക്കുകയും വിശുദ്ധ കുർബാന പോലും സഭയുടെ നിർദേശങ്ങൾക്ക് വിധേയപ്പെട്ട് അർപ്പിക്കാതിരിക്കുകയും ചെയ്യുന്നതു ഗൗരവമായ കുറ്റവും വീഴ്ച്ചയുമാണെന്ന് പ്രൊലൈഫ് അപ്പോസ്തലറ്റ് വിലയിരുത്തുന്നു.
വിശ്വാസികൾക്ക് അർഹിക്കുന്ന ശുശ്രുഷകളും കുദാശകളും ഇടവക വൈദികർ നിഷേധിക്കുന്നത് ഉചിതമല്ല. രൂപതാ മെത്രാനെ അനുസരിക്കാത്ത ഇടവക വികാരിയെ വിശ്വാസികൾ അനുസരിക്കാതെ വരുമ്പോൾ ദൈവ ജനത്തിന്റെ കുട്ടായ്‌മ നഷ്ടപ്പെടുമെന്ന യാഥാർഥ്യം തിരിച്ചറിയണമെന്ന് അഭ്യർത്ഥിച്ചു. എറണാകുളം അതിരൂപതയിലെ പ്രതിസന്ധികൾ പരിഹരിക്കപ്പെടുവാനും സഭാ ശുശ്രുഷകർ അധികാരികൾക്ക് വിശ്വസ്ഥതയോടെ വിധേയപ്പെടുവാനും കുടുംബങ്ങളിൽ പ്രത്യേകം പ്രാർത്ഥിക്കണമെന്നും സെക്രട്ടറി സാബു ജോസ് അഭ്യർത്ഥിച്ചു.