വത്തിക്കാൻ സിറ്റി: ആഗോളതലത്തിൽ സമാധാനം പുലരുന്ന ഒരു പുതിയ വർഷത്തിനായി ഹൃദയങ്ങളെ നിരായുധീകരിക്കണമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. പുതുവർഷത്തിൽ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഒത്തുകൂടിയ നാൽപ്പതിനായിരത്തോളം വരുന്ന വിശ്വാസികളെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ.
സമാധാനം എന്നത് ദൈവത്തിൽ നിന്നുള്ള നിരുപാധികമായ സ്നേഹത്തിന്റെ സമ്മാനമാണെന്നും അത് സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം മനുഷ്യർക്കാണെന്നും പാപ്പ ഓർമ്മിപ്പിച്ചു. "സമാധാനത്തിന്റെ വർഷം കെട്ടിപ്പടുക്കാൻ ഇന്നുതന്നെ ആരംഭിക്കൂ. ക്രിസ്തുവിന്റെ കൃപയാൽ നമ്മുടെ ഹൃദയങ്ങളെ നിരായുധീകരിച്ച്, എല്ലാവിധ അക്രമങ്ങളിൽ നിന്നും വിട്ടുനിൽക്കണം," പാപ്പ സന്ദേശത്തിൽ ആഹ്വാനം ചെയ്തു.
വി. പോൾ ആറാമൻ മാർപാപ്പയുടെ താല്പര്യപ്രകാരം 1968-ൽ ആരംഭിച്ച ലോക സമാധാന ദിനാചരണത്തിന്റെ 58-ാം വർഷമാണിത്. സമാധാനം എന്നത് വെറുമൊരു വാക്കല്ലെന്നും അത് നിരായുധീകരണത്തിലേക്കുള്ള ചുവടുവെപ്പാണെന്നും പാപ്പ വ്യക്തമാക്കി. ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയ്ക്കും ലോകമെമ്പാടുമുള്ള വിശ്വാസികൾക്കും അദേഹം നന്മകൾ നേർന്നു. പുതുവർഷത്തിലേക്കുള്ള യാത്രയിൽ ദൈവമാതാവായ മറിയത്തിന്റെ മദ്ധ്യസ്ഥതയും സഹായവും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിച്ചാണ് പാപ്പ പ്രസംഗം അവസാനിപ്പിച്ചത്.