രാജസ്ഥാനില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്റെ വസതിയടക്കം ആറിടങ്ങളില്‍ ഇ.ഡി റെയ്ഡ്; ഗെലോട്ടിന്റെ മകന് നാളെ ഹാജരാകാന്‍ നോട്ടീസ്

രാജസ്ഥാനില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്റെ വസതിയടക്കം ആറിടങ്ങളില്‍ ഇ.ഡി റെയ്ഡ്; ഗെലോട്ടിന്റെ മകന് നാളെ ഹാജരാകാന്‍ നോട്ടീസ്

ജയ്പുര്‍: നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെ രാജസ്ഥാനില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദൊത്തശ്രയുടെയും മഹുവയില്‍ നിന്നുള്ള സ്ഥാനാര്‍ഥി ഓം പ്രകാശ് ഹുഡ്ലയുടെയും വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറ്കടറേറ്റ് റെയ്ഡ്. ചോദ്യപ്പേപ്പര്‍ ചോര്‍ച്ച കേസിലാണ് ഇ.ഡി റെയ്ഡ്. ആകെ ആറ് സ്ഥലങ്ങളിലാണ് റെയ്ഡ് തുടരുന്നത്.

അതിനിടെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകന്‍ വൈഭവ് ഗെലോട്ടിന് ഇഡി സമന്‍സ് അയച്ചു. നാളെ ഹാജരാകണമെന്നാണ് നിര്‍ദേശം.

മുന്‍ വിദ്യാഭ്യാസമന്ത്രി ഗോവിന്ദ് സിങ് ദൊത്തശ്രയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെല്ലാം റെയ്ഡ് നടക്കുന്നുണ്ട്. ലക്ഷ്മണ്‍ഗഡില്‍ നിന്നുള്ള എം.എല്‍.എയാണ് അദേഹം. ഇത്തവണയും അവിടെ മത്സരിക്കുന്നുണ്ട്. ബിജെപിയുടെ മുന്‍ കേന്ദ്രമന്ത്രി സുഭാഷ് മഹാരിയയെയാണ് ദൊത്തശ്ര നേരിടുന്നത്.

ജയ്പുരിലും സിര്‍കാറിലുമാണ് ദൊത്തശ്രയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ റെയ്ഡ് നടക്കുന്നത്. കഴിഞ്ഞയാഴ്ചയും കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ഇതേ കേസില്‍ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. അന്ന് 12 ലക്ഷം രൂപയോളം പിടിച്ചെടുത്തിരുന്നു.

സ്ത്രീകള്‍ക്കായി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇ.ഡി നടപടിയെന്ന് മുഖ്യമന്ത്രി ഗെലോട്ട് ആരോപിച്ചു. രാജസ്ഥാനില്‍ വനിതകള്‍ക്കും പാവപ്പെട്ടവര്‍ക്കും കോണ്‍ഗ്രസ് പദ്ധതികള്‍ കൊണ്ട് ഗുണമുണ്ടാകരിക്കാനാണ് ബിജെപി നീക്കമെന്നും ഗെലോട്ട് കുറ്റപ്പെടുത്തി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.