'ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരെ സര്‍ക്കാര്‍ അവഗണിക്കുന്നു'; വിലങ്ങാട് ഇന്ന് ഹര്‍ത്താല്‍

'ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരെ സര്‍ക്കാര്‍ അവഗണിക്കുന്നു'; വിലങ്ങാട് ഇന്ന് ഹര്‍ത്താല്‍

കോഴിക്കോട്: ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ വിലങ്ങാട് മേഖലയില്‍ ഇന്ന് കോണ്‍ഗ്രസും ബിജെപിയും ഹര്‍ത്താല്‍ ആചരിക്കുന്നു.

ദുരിത ബാധിതര്‍ക്കുള്ള പ്രഖ്യാപനങ്ങള്‍ വൈകുന്നു, സര്‍ക്കാര്‍ തയ്യാറാക്കിയ പട്ടികയില്‍ അര്‍ഹരെ ഉള്‍പ്പെടുത്തിയില്ല തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. രാവിലെ ആറിന് തുടങ്ങിയ ഹര്‍ത്താല്‍ വൈകുന്നേരം അറ് വരെ തുടരും.

കനത്ത മഴ മൂലം ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറേണ്ടി വന്നവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വില്ലേജ് ഓഫീസ് ഉപരോധിച്ചിരുന്നു. വിലങ്ങാട് വില്ലേജ് ഓഫീസ് ഉപരോധത്തിനിടെ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

വില്ലേജ് ഓഫിസിന്റെ ഗ്രില്‍ ഇളക്കി മാറ്റി അകത്ത് കടക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു. ഇന്നലെ രാവില 10 മണിയോടെയാണ് ദുരിത ബാധിതര്‍ വിലങ്ങാട് വില്ലേജ് ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം തുടങ്ങിയത്. ഉച്ചയോടെ പ്രതിഷേധക്കാര്‍ ഓഫിസിനകത്തേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു.

ഇത്തവണത്തെ കനത്ത മഴയ്ക്ക് പിന്നാലെ വിലങ്ങാട് സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ അന്‍പതോളം പേരുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.