ഇസ്ലാമാബാദ്: യുദ്ധാനന്തര ഗാസയിലെ പുനരധിവാസ ശ്രമങ്ങളുടെ ഭാഗമായി ഗാസയില്‍ ഇരുപതിനായിരത്തോളം പാക് സൈനികരെ വിന്യസിക്കും.
ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ ഉന്നതോദ്യഗസ്ഥരുമായും യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ ഉദ്യോഗസ്ഥരുമായും പാക് സൈനിക മേധാവി അസിം മുനീര്‍ ഈജിപ്തില്‍ ഈ മാസം തുടക്കത്തില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് സൈന്യത്തെ വിന്യസിക്കാനുള്ള നീക്കത്തിലേക്ക് പാകിസ്ഥാന്‍ കടന്നതെന്ന് ഉന്നതോദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലിനെ ഔദ്യോഗികമായി അംഗീകരിക്കാന്‍ തയ്യാറാകാത്ത പാകിസ്ഥാന്‍, ഇസ്രയേലുമായി ബന്ധപ്പെട്ട് നടത്തുന്ന ആദ്യത്തെ പരോക്ഷ ഇടപെടലാണ് ഈ ദൗത്യമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പുനരധിവാസത്തിന്റെയും പുനര്‍ നിര്‍മാണത്തിന്റേയും മറവില്‍ ഗാസയില്‍ പാക് സൈനിക സാന്നിധ്യമുണ്ടാക്കുകയാണ് ലക്ഷ്യം. ഗാസയില്‍ ശേഷിക്കുന്ന ഹമാസ് ഘടകങ്ങളെ ഇല്ലായ്മ ചെയ്യുകയും പാശ്ചാത്യ രാജ്യങ്ങളുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രദേശത്ത് സ്ഥിരത കൊണ്ടുവരികയും ചെയ്യുക എന്ന ലക്ഷ്യവും ഈ നീക്കത്തിന് പിന്നിലുണ്ടെന്ന് ഉന്നത ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അമേരിക്കയുടെ നേതൃത്വത്തിലുണ്ടാക്കിയ സമാധാന കരാറില്‍ യുദ്ധാനന്തര ഗാസയിലെ പുനര്‍ നിര്‍മാണവും പുനരധിവാസവും ഉള്‍പ്പെടുത്തിയിരുന്നു. കരാര്‍ പ്രകാരം യുദ്ധാനന്തര ഗാസയിലെ ഭരണ നിര്‍വ്വഹണത്തിനായി പരിഗണിക്കപ്പെടുന്ന ഇന്തോനേഷ്യ, അസര്‍ബൈജാന്‍ തുടങ്ങിയ രാജ്യങ്ങളുമായി ചേര്‍ന്നായിരിക്കും പാകിസ്ഥാന്റെ പ്രവര്‍ത്തനം.
ധാരണയിലെ നിബന്ധന പ്രകാരം, ഇസ്രയേലിനും ഗാസയ്ക്കുമിടയില്‍ പാക് സേന സംരക്ഷണ സംവിധാനം ആയാണ് പ്രവര്‍ത്തിക്കുക. പുനര്‍നിര്‍മാണത്തിന് സൗകര്യമൊരുക്കുന്നതിനൊപ്പം ഭരണ നിര്‍വഹണത്തിന് സുരക്ഷാകവചമായി പ്രവര്‍ത്തിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിന് പകരമായി പാകിസ്ഥാന് വലിയ സാമ്പത്തിക പാക്കേജുകള്‍ ലഭിക്കും. ലോക ബാങ്ക് വായ്പാ ഇളവ്, തിരിച്ചടവിന് കൂടുതല്‍ ഗഡുക്കള്‍ തുടങ്ങിയവയടക്കം പലതരം സാമ്പത്തിക സഹായങ്ങള്‍ പാകിസ്ഥാന് ഇസ്രയേലും അമേരിക്കയും വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടിലുണ്ട്.
ഗാസയില്‍ പാക് സൈന്യത്തെ വിന്യസിക്കുന്നതിനെ തുര്‍ക്കി, ഖത്തര്‍, ഇറാന്‍ അടക്കമുള്ള രാജ്യങ്ങള്‍ ശക്തമായി എതിര്‍ത്തേക്കുമെന്നും സൂചനയുണ്ട്. അമേരിക്കയുടെയും ഇസ്രയേലിന്റെയും താല്‍പര്യം നിറവേറ്റുന്നതിനുള്ള നീക്കമായാണ് ഈ രാജ്യങ്ങള്‍ ഇതിനെ കാണുന്നത്.
അമേരിക്കയും ഇസ്രയേലും പാകിസ്ഥാന്‍ സൈന്യത്തെ ഗാസയില്‍ ഉപകരണമായി ഉപയോഗിക്കുകയാണെന്നും സാമ്പത്തികമായി അരക്ഷിതാവസ്ഥയിലുള്ള പാകിസ്ഥാന് ഇത് അതിജീവനത്തിനുള്ള വിലപേശലാണെന്നുമാണ് വിലയിരുത്തപ്പെടുന്നത്.