ഒഹായോ: അമേരിക്കയിലെ ഒഹായോ സംസ്ഥാനത്തെ മരിയ സ്റ്റെയിനിലെ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ തീപിടിത്തം. അഗ്നിബാധയില്‍ ദേവാലയത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. ദേവാലയത്തിനെ തീജ്വാലകള്‍ വിഴുങ്ങിയപ്പോള്‍ മൈലുകള്‍ അകലെ നിന്ന് കട്ടിയുള്ള പുക കാണാമായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
'തീ പെട്ടെന്ന് മേല്‍ക്കൂരയുടെ മുകള്‍ ഭാഗത്തേക്ക് വ്യാപിക്കുകയായിരുന്നു. തീ പടരുമ്പോള്‍ പള്ളിക്കുള്ളില്‍ ആരും ഉണ്ടായിരുന്നില്ല. കരാറുകാര്‍ പുറത്ത് മേല്‍ക്കൂരയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. ദേവാലയത്തിന്റെ തൊട്ടടുത്താണ് പുരോഹിതന്റെ താമസ സ്ഥലം. ദേവാലയത്തില്‍ തീ പടര്‍ന്ന ശേഷമാണ് അവരും ഇത് കണ്ടത്.'- അഗ്‌നിശമന സേനാംഗങ്ങള്‍ പറഞ്ഞു.
സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിന് 150 വര്‍ഷത്തോളം പഴക്കമുണ്ട്. വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിയോടെ ദേവാലയത്തിന്റെ സ്റ്റീപ്പിള്‍ തകര്‍ന്നുവെന്നും രാത്രിയോടെ അഗ്‌നിശമന സേനാംഗങ്ങള്‍ മുഴുവന്‍ തീയും പുകയും അണച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.