പിന്തുണ ആവര്‍ത്തിച്ച് ഇന്ത്യ; യു.എ.ഇയില്‍ ഇസ്രയേല്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി

പിന്തുണ ആവര്‍ത്തിച്ച് ഇന്ത്യ; യു.എ.ഇയില്‍ ഇസ്രയേല്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി

അബുദാബി: ഇസ്രയേല്‍-ഹമാസ് പോരാട്ടം തുടരുന്നതിനിടെ ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി. യു.എ.ഇയില്‍ നടക്കുന്ന സി.ഒ.പി 28 കാലാവസ്ഥ ഉച്ചകോടിക്ക് എത്തിയപ്പോഴായിരുന്നു മോഡി ഇസ്രായേല്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയത്. പാലസ്തീന്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാണ് കാണേണ്ടതെന്ന് മോഡി സൂചിപ്പിച്ചു.

ഇസ്രയേലും പലസ്തീനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായുള്ള ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി ഇസ്രയേല്‍ പ്രസിഡന്റിനെ അറിയിച്ചു. ഒക്ടോബര്‍ 07-ലെ ഹമാസിന്റെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ജനങ്ങള്‍ക്ക് മോഡി അനുശോചനം രേഖപ്പെടുത്തി. ബന്ദികളെ മോചിപ്പിക്കുന്ന നടപടികളെ അദ്ദേഹം സ്വാഗതം ചെയ്തു. യുദ്ധബാധിതരായ ജനങ്ങള്‍ക്ക് മാനുഷിക സഹായം തുടര്‍ച്ചയായി സുരക്ഷിതമായി എത്തിക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ആവര്‍ത്തിച്ചു.

ഇസ്രയേല്‍-പാലസ്തീന്‍ പ്രശ്നം സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും സുസ്ഥിരമായ പരിഹാരം കാണേണ്ടതാണെന്ന് മോഡി അഭിപ്രായപ്പെട്ടു. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേല്‍ ഭരണകൂടത്തിന്റെ അവകാശത്തോടുള്ള ബഹുമാനം എല്ലാം ലോക നേതാക്കളും വ്യക്തമാക്കിയതായി ഇസ്രായേല്‍ പ്രസിഡന്റ് ഉച്ചകോടിയില്‍ സൂചിപ്പിച്ചു.

ഒക്ടോബര്‍ ഏഴിന് പാലസ്തീന്‍ സംഘടനയായ ഹമാസ് തെക്കന്‍ ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതോടെയാണ് യുദ്ധത്തിന് തുടക്കമായത്. 1,200-ലധികം ഇസ്രായേല്‍ പൗരന്മാര്‍ കൊല്ലപ്പെട്ട ഈ ആക്രമണത്തില്‍ 240 പേരെ ബന്ദികളാക്കുകയും ചെയ്തു. ഇതിനെതിരെ ഇസ്രായേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഗാസയില്‍ 15,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.