അബുജ: നൈജീരിയയെ മത സ്വാതന്ത്ര്യമില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ വീണ്ടും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലെ മനുഷ്യാവകാശ വക്താക്കൾ. വിഷയവുമായി ബന്ധപ്പെട്ട് 29 നേതാക്കൾ ഒപ്പിട്ട കത്ത് മനുഷ്യാവകാശ പ്രവർത്തകർ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന് അയച്ചു.
2020 ൽ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോർട്ടിൽ നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യമായി പട്ടികപ്പെടുത്തിയിരുന്നു. എന്നാൽ 2021 ൽ ബൈഡൻ ഭരണകൂടം കടുത്ത മതപീഡനത്തിന് കുപ്രസിദ്ധമായ നൈജീരിയയെ പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു.
2022 ന്റെ തുടക്കം മുതൽ രാജ്യത്ത് 100 കത്തോലിക്കാ പുരോഹിതരെ തട്ടിക്കൊണ്ടു പോയിട്ടുണ്ടെന്നും അവരിൽ പലരും ഇപ്പോഴും മോചിപ്പിക്കപ്പെട്ടിട്ടില്ലെന്നും 20 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും 29 നേതാക്കൾ ഒപ്പിട്ട കത്തിൽ പറയുന്നു. 2022 ൽ തങ്ങളുടെ വിശ്വാസത്തിന്റെ പേരിൽ കൊല്ലപ്പെട്ട ലോകമെമ്പാടുമുള്ള ക്രൈസ്തവരിൽ 90 ശതമാനം പേരും കൊല്ലപ്പെട്ടത് നൈജീരിയയിലാണ്. ഇത് മുൻവർഷത്തേക്കാൾ 10 ശതമാനം വർധനവാണ്.
39 കത്തോലിക്കാ വിശ്വാസികൾ കൊല്ലപ്പെടുകയും 80 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഒൻഡോ രൂപതയിലെ സെന്റ് ഫ്രാൻസിസ് സേവ്യർ ഇടവകയിൽ പെന്തക്കുസ്താ തിരുനാൾ ദിനത്തിൽ നടന്ന കൂട്ടക്കൊല ഉൾപ്പെടെ 2009 മുതൽ ഏകദേശം 17,000 പള്ളികൾ അഗ്നിക്കിരയാക്കുകയും ആക്രമിക്കുകയും ചെയ്തതായി കത്തിൽ വെളിപ്പെടുത്തുന്നു. ഇതിൽ മിക്ക കേസുകളും പ്രോസിക്യൂട്ട് ചെയ്തിട്ടില്ല. ഫുലാനി മുസ്ലീം ഇടയന്മാർക്കിടയിലെ തീവ്രവാദികളാണ് മിക്ക കൊലപാതകങ്ങൾക്കും ഉത്തരവാദികളെന്നും കത്തിൽ പറയുന്നു.