മനാഗ്വ: പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയുടെ സ്വേച്ഛാധിപത്യത്തെ വിമർശിച്ചതിന് 26 വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട ബിഷപ്പ് റൊളാൻഡോ അൽവാരസിനെ മോചിപ്പിക്കാൻ മാർപാപ്പയോട് സഹായമഭ്യർഥിച്ച് സെനറ്റർ മാർക്കോ റൂബിയോ. ഡിസംബർ 13 ന് അയച്ച കത്തിലൂടെയാണ് 57 കാരനായ ബിഷപ്പിനെ മോചിപ്പിക്കാൻ നിക്ക്വാരോഗൻ ഭരണകൂടത്തോട് മാർപാപ്പ അഭ്യർത്ഥിക്കണമെന്ന് മാർക്കോ റൂബിയോ ആവശ്യപ്പെട്ടത്.
ബിഷപ്പ് അൽവാരസിന്റെ മോചനത്തിനും നിക്കരാഗ്വയിലെ എല്ലാ കത്തോലിക്കർക്കും ആരാധന നടത്താനുള്ള അവകാശത്തിനും വേണ്ടി മധ്യസ്ഥത വഹിക്കണമെന്ന് ഞാൻ താഴ്മയോടെ അപേക്ഷിക്കുന്നു. ദൈവവചനത്തിൽ അഭയം പ്രാപിക്കാനും നിക്കരാഗ്വയിൽ വിശ്വാസത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്നവർക്കുവേണ്ടി പ്രാർഥിക്കാനുമുള്ള ഉപദേശം പിന്തുടരാൻ ഞാൻ ശ്രമിക്കുന്നു
ഒർട്ടേഗ ഭരണകൂടം കത്തോലിക്കരെ അടിച്ചമർത്തുന്നതിനെ സെനറ്റർ വിമർശിക്കുകയും ബിഷപ്പിന്റെ ധൈര്യത്തെ പ്രശംസിക്കുകയുംചെയ്തു. നിക്കരാഗ്വയിൽ അന്യായമായി തടങ്കലിൽ കഴിയുന്നവർക്കൊപ്പം ധൈര്യത്തോടെ നിൽക്കാൻ ബിഷപ്പ് അൽവാരസ് ഈ ഓഫർ നിരസിച്ചത് എല്ലായിടത്തും കത്തോലിക്കരുടെ ധൈര്യത്തിന്റെ തെളിവാണെന്ന് റൂബിയോ പറഞ്ഞു.
പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയുടെ കടുത്ത വിമർശകനായ ബിഷപ്പ് അൽവാരസിനെ രാജ്യദ്രോഹകുറ്റം ചുമത്തിയും തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചും 2022 ഓഗസ്റ്റിലാണ് അറസ്റ്റ് ചെയ്തത്. അദേഹത്തോടൊപ്പം നാല് വൈദികരെയും സെമിനാരി വിദ്യാർത്ഥികളെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരെ അമേരിക്കയിലേക്ക് നാടു കടത്തിയെങ്കിലും അതിന് തയാറാകാത്തതിനെ തുടർന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ബിഷപ്പിന് 26 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചത്. ഇതിന് പുറമേ, അൽവാരസിന്റെ പൗരത്വവും പൗരാവകാശങ്ങളും എന്നെന്നേക്കുമായി ഇല്ലാതാക്കി.
രാജ്യത്തെ ഏറ്റവും പഴക്കമേറിയതും തിങ്ങിനിറഞ്ഞതുമായ ജയിലുകളിലൊന്നായ 'ലാ മോഡെലോ' എന്നറിയപ്പെടുന്ന ജോർജ് നവാരോ ജയിലിലാണ് ഇപ്പോൾ ബിഷപ്പ് ഉള്ളതെന്നാണ് നിക്കരാഗ്വൻ വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. രാഷ്ട്രീയ തടവുകാരെ പാർപ്പിക്കുന്ന ജയിലാണിത്. ഒർട്ടേഗയുടെ സർക്കാരിനെ സ്വേച്ഛാധിപത്യ ഭരണകൂടം എന്ന് ഫ്രാൻസിസ് മാർപാപ്പ വിമർശിച്ചതിനെ തുടർന്ന് നിക്കരാഗ്വ സർക്കാരും വത്തിക്കാനും തമ്മിലുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു.