ഇന്ത്യ ചന്ദ്രനിലെത്തി, നമുക്ക് നിലത്തു നിന്ന് പൊങ്ങാൻ പറ്റിയിട്ടില്ല; പാക്കിസ്ഥാനെ പരിഹസിച്ച് നവാസ് ഷെരീഫ്

ഇന്ത്യ ചന്ദ്രനിലെത്തി, നമുക്ക് നിലത്തു നിന്ന് പൊങ്ങാൻ പറ്റിയിട്ടില്ല; പാക്കിസ്ഥാനെ പരിഹസിച്ച് നവാസ് ഷെരീഫ്

ഇസ്ലാമാബാദ്: ഇന്ത്യയുടെ ചന്ദ്രയാൻ വിക്ഷേപണത്തെ അഭിനന്ദിച്ചും പാകിസ്ഥാന്റെ സാമ്പത്തിക പ്രതിസന്ധിയെ വിമർശിച്ചും പാക്കിസ്ഥാൻ‌ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇന്ത്യ ചന്ദ്രനിലെത്തി എന്നാൽ പാകിസ്ഥാന് ഭൂമിയിൽ നിവർന്നു നിൽക്കാൻ സാധിക്കുന്നില്ലെന്ന് നവാസ് ഷെരീഫ് പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന പാകിസ്ഥാനിൽ പ്രകൃതി ദുരന്തങ്ങളും വലിയ ആഘാതം സൃഷ്ടിച്ചിരുന്നു.

പാകിസ്ഥാന്റെ അയൽക്കാർ ചന്ദ്രനിലെത്തി എന്നാൽ ഒന്നു നിവർന്നു നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് പാകിസ്ഥാൻ. ഇത്തരത്തിൽ മുന്നോട്ടു പോയിട്ട് യാതൊരു കാര്യമില്ല. രാജ്യം ക്ഷയിക്കാൻ കാരണം നമ്മൾ തന്നെയാണ്. ഇങ്ങനെയല്ലായിരുന്നുവെങ്കിൽ പാകിസ്ഥാൻ മറ്റൊരു സ്ഥാനത്ത് എത്തേണ്ടതാണ്. 2013ൽ വൈദ്യുതി ലഭ്യത ഇല്ലാതായതോടെ പവർകട്ട് ഏർപ്പെടുത്തേണ്ടി വന്നു. പിന്നീട് ആ അവസ്ഥയിൽ മാറ്റം ഉണ്ടായി.

രാജ്യത്തെ ഭീകരപ്രവർത്തനങ്ങൾ കുറയ്ക്കാനായി. കറാച്ചിയിൽ സമാധാനം പുനസ്ഥാപിച്ചു. ഹൈവെകൾ നിർമിച്ചു. വികസനത്തിന്റെ പുതിയ കാലഘട്ടമായിരുന്നു അതെന്നും നവാസ് ഷെരീഫ് പറഞ്ഞു. 1993, 1999, 2017 വർഷങ്ങളിൽ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും തന്നെ പുറത്താക്കി. 2014ൽ എന്റെ ഭരണകാലത്ത് രണ്ട് രൂപയ്ക്ക് റൊട്ടി കിട്ടുമായിരുന്നു. ഇപ്പോൾ അത് 30 രൂപയായി. തനിക്കും പിഎംഎൽഎൻ നേതാക്കൾക്കെതിരെയും കള്ളക്കേസുകളാണ് ചുമത്തിയിരിക്കുന്നതെന്നും ഷെരീഫ് കൂട്ടിച്ചേർത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.