മാഡ്രിഡ്: സ്‌പെയിനിലെ ദാതോർ ഗർഭച്ഛിദ്ര ക്ലിനിക്കിന് മുന്നിൽ ജപമാല ചൊല്ലിക്കൊണ്ടിരുന്ന 10 യുവാക്കളെ നീക്കം ചെയ്യാനെത്തിയത് 20 കലാപ പൊലിസുകാർ. കുഞ്ഞിപൈതങ്ങളുടെ തിരുനാൾ ദിനമായ ഡിസംബർ 28 ന് ദാതോർ ക്ലിനിക്കിന്റെ മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയ ഡോക്ടർ ജീസസ് പോവേഡയെയും ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. 40 വർഷത്തോളമായി അമ്മമാരെ ഗർഭച്ഛിദ്രത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുന്ന വ്യക്തിയാണ് ഡോക്ടർ ജീസസ് പോവേഡ.
ദാതോർ ക്ലിനിക്കിന് മുന്നിൽ ഗർഭച്ഛിദ്രം ചെയ്യപ്പെട്ട കുഞ്ഞുങ്ങളുടെ വ്യക്തമായ ചിത്രങ്ങൾ അജ്ഞാതർ പതിപ്പിച്ചു. ക്ലിനിക്കിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പോവേഡക്ക് പിന്തുണയുമായി പ്രയിംഗ് ഈസ് നോട്ട് എ ക്രൈം മൂവ്‌മെന്റിലെ ഒരു കൂട്ടം ചെറുപ്പക്കാർ സംഭവ സ്ഥലത്തെത്തി.
പോലീസ് ഉദ്യോഗസ്ഥരെത്തി അവരെ സ്ഥലത്ത് നിന്ന് നൂറ് മീറ്റർ ദൂരത്തേക്ക് നീക്കി. അവിടെ ഒരു വലിയ മരക്കുരിശും ഗ്വാഡലൂപ്പിലെ മാതാവിന്റെ ചിത്രവും പ്രദർശിപ്പിച്ച് അവർ മുട്ടുകുത്തി ജപമാല ചൊല്ലാൻ തുടങ്ങി. തങ്ങളുടെ സംഘത്തിൽ 20 ൽ താഴെ ആളുകൾ മാത്രമുള്ളതിനാൽ നിയമമനുസരിച്ച് തങ്ങൾ ഒരു പ്രകടനം നടത്തിയിട്ടില്ലെന്ന് പ്രതിഷേധത്തിനെത്തിയ യുവാക്കൾ പറഞ്ഞു.
ഗർഭച്ഛിദ്ര ക്ലിനിക്കിന്റെ അടുത്തു നിന്ന് മാറാൻ ഉദ്യോഗസ്ഥർ പൊവേഡയോട് ആവശ്യപ്പെട്ടു എന്നാൽ അദേഹം അത് വിസമ്മതിച്ചു. തുടർന്ന് പൊലീസ് പൊവേഡയെ പട്രോളിംഗ് കാറിൽ കയറ്റി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.