വാഷിങ്ടണ്‍: ഗാസയില്‍ ആക്രമണം നടത്തുന്ന കാര്യം ഇസ്രയേല്‍ അമേരിക്കയെ അറിയിച്ചിരുന്നുവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയതു പോലെ ഹമാസും ഹൂതികളും ഉള്‍പ്പെടെ ഇസ്രയേലിനെ മാത്രമല്ല, അമേരിക്കന്‍ ഐക്യനാടുകളെയും ഭയപ്പെടുത്താന്‍ ശ്രമിക്കുന്ന എല്ലാവരും വലിയ വില നല്‍കേണ്ടിവരുമെന്ന് ലീവിറ്റ് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
നിയമം അനുസരിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളാന്‍ താന്‍ ഭയപ്പെടുന്നില്ലെന്ന് പ്രസിഡന്റ് ട്രംപ് പറയുമ്പോള്‍ മിഡില്‍ ഈസ്റ്റിലെ എല്ലാ തീവ്രവാദികളും ഇറാന്റെ പിന്തുണയുള്ള ഭീകര സംഘടനകളും ഇറാനും അത് ഗൗരവമായി കാണണമെന്നും അവര്‍ കൂട്ടിചേര്‍ത്തു.
ഇന്ന് പുലര്‍ച്ചെ ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരണം നാനൂറ് കടന്നെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട. ജനുവരിയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് ശേഷം നടന്ന ഏറ്റവും വലിയ വ്യോമാക്രമണമാണിത്.
ഗാസ മുനമ്പിലെ ഹമാസ് ഭീകര സംഘടനയുടെ കേന്ദ്രങ്ങളില്‍ വിപുലമായ ആക്രമണങ്ങള്‍ നടത്തി വരികയാണെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) എക്‌സില്‍ കുറിച്ചു.
അതേസമയം ഇസ്രയേല്‍ ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നും ബന്ദികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന നീക്കമാണ് ഇസ്രയേലിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും ഹമാസ് പ്രതികരിച്ചു.