ബ്രസീൽ: ഫുട്ബോൾ രാജാവെന്നും ഇതിഹാസമെന്നും വാഴ്ത്തുന്ന ബ്രസീലിന്റെ ഐക്കൺ എഡിസണ്‍ അരാന്റസ് ഡോ നാസിമെന്റോ, അഥവാ പെലെ അരങ്ങൊഴിഞ്ഞിട്ട് ഒരു വർഷം. ഒന്നാം ചരമ വാർഷികത്തിൽ വിത്യസ്തമായ ഓർമ പുതുക്കലുമായി ഫുട്ബോൾ ലോകം. റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദ റിഡീമർ പ്രതിമയിൽ അദേഹത്തിന്റെ ജഴ്സി ഉയർത്തി ആരാധകർ ആദരാഞ്ജലി അർപ്പിച്ചു. പെലെയുടെ പേരും ഒപ്പും പത്താം നമ്പറും ഉള്ള ബ്രസീൽ ഷർട്ട് പ്രതിമയിൽ പ്രദർശിപ്പിച്ചു.
മൂന്ന് തവണ ലോകകപ്പ് ജേതാവായ ഒരു കത്തോലിക്കാ വിശ്വാസിയായിരുന്ന പെലെയെക്കുറിച്ചുള്ള ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശവും ചടങ്ങിനിടെ പ്രദർശിപ്പിച്ചു. അർബുദ ബാധയെത്തുടർന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങളുമായി ഏറെ നാളത്തെ ആശുപത്രി വാസത്തിന് ശേഷം കഴിഞ്ഞ ഡിസംബർ 29നാണ് പെലെ ലോകത്തോട് വിടപറഞ്ഞത്.
അപ്രതീക്ഷിതമായിരുന്നില്ലെങ്കിലും ഫുട്ബോള്‍ ലോകത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തി പെലെയുടെ വിയോഗം. കാരണം, പന്തുതട്ടാന്‍ കൊതിച്ചവർക്കെല്ലാം പെലെ പ്രചോദനമായിരുന്നു. അത് അദ്ദേഹത്തിന്റെ കളിവൈഭവം കൊണ്ടുമാത്രമല്ല, കൊടിയ ദാരിദ്ര്യത്തേയും പ്രതിസന്ധികളേയും അതിജീവിച്ച് ലോകം കീഴടക്കിയ സാധാരണക്കാരനോടുള്ള ബഹുമാനം കൊണ്ടുകൂടിയായിരുന്നു.
പെലെ 1,363 കളികളില്‍ നിന്നായി 1,281 ഗോളുകള്‍ നേടിയിട്ടുണ്ടെന്നാണ് കണക്കുകള്‍, അതും എതിർ പ്രതിരോധ നിരയുടെ ക്രൂരമായ ഫൗളുകള്‍ മറികടന്ന്. ലോകകപ്പില്‍ മുത്തമിടാനാകാതെ ഓരോ തവണയും സങ്കടത്തിലായ ബ്രസീലിയന്‍ ജനതയ്ക്ക് മൂന്ന് ലോകകപ്പുകള്‍ സമ്മാനിച്ചാണ് (1958, 1962, 1970) പെലെ ദേശീയ ടീമിന്റെ കുപ്പായം അഴിച്ചത്.