ജപ്പാനില്‍ ശക്തമായ ഭൂചലനം: 7.4 തീവ്രത, സുനാമി മുന്നറിയിപ്പ്; തീരപ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ നിര്‍ദേശം

ജപ്പാനില്‍ ശക്തമായ ഭൂചലനം: 7.4 തീവ്രത, സുനാമി മുന്നറിയിപ്പ്; തീരപ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ നിര്‍ദേശം

ടോക്യോ: ജപ്പാനില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. ഇഷികാവയിലും സമീപ പ്രദേശങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി (ജെഎംഎ) അറിയിച്ചു.

ഇതോടെ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ തീരത്ത് സുനാമി മുന്നറിയിപ്പ് നല്‍കി. അഞ്ച് മീറ്റര്‍ വരെ തിരമാലകള്‍ ഉയര്‍ന്നേക്കാവുന്ന തീരപ്രദേശങ്ങള്‍ വിട്ട് കെട്ടിടങ്ങളുടെ മുകളിലേക്കോ ഉയര്‍ന്ന സ്ഥലത്തേക്കോ മാറാന്‍ ആളുകളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇഷികാവ, നിഗറ്റ, ടോയാമ അടക്കമുള്ള പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലാണ് ജാഗ്രതാ നിര്‍ദ്ദേശം.

ഒരു മീറ്ററിലധികം ഉയര്‍ന്ന തിരമാലകള്‍ ഇഷികാവയിലെ വാജിമ സിറ്റിയുടെ തീരത്ത് അടിച്ചു. എന്നാല്‍ നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ന്യൂക്ലിയര്‍ പവര്‍ പ്ലാന്റുകളില്‍ ഏതെങ്കിലും തരത്തില്‍ തകരാറുകളുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്ന് ഹോകുരിക്കു ഇലക്ട്രിക് പവര്‍ അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ജപ്പാന്റെ തീരത്ത് രണ്ട് ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 6.5, 5.0 തീവ്രതയുള്ള ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്. ആദ്യ ഭൂചലനം ഉച്ചകഴിഞ്ഞ് 2:45 ന് ആണ് അനുഭവപ്പെട്ടത്. കുരില്‍ ദ്വീപുകളുടെ തെക്കുകിഴക്കന്‍ തീരത്താണ് പ്രഭവകേന്ദ്രം.

പിന്നാലെ 3:07 ന് 5.0 തീവ്രത രേഖപ്പെടുത്തിയ രണ്ടാം ഭൂചലനം അനുഭവപ്പെട്ടതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു. രണ്ട് ഭൂചലനങ്ങളും 23.8 കിലോമീറ്റര്‍ താഴ്ചയിലാണ് ഉണ്ടായത്. രണ്ടാമത്തേത് ഒരേ പ്രദേശത്ത് തന്നെ 40 കിലോമീറ്റര്‍ അകലെയാണ് അനുഭവപ്പെട്ടതെന്നും യുഎസ്ജിഎസ് വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.