യു.എ.ഇ പ്രസിഡന്റും ഇന്ത്യന്‍ പ്രധാനമന്ത്രിയും ജനുവരി ഒന്‍പതിന് അഹമ്മദാബാദില്‍ റോഡ്ഷോ നടത്തും

യു.എ.ഇ പ്രസിഡന്റും ഇന്ത്യന്‍ പ്രധാനമന്ത്രിയും ജനുവരി ഒന്‍പതിന് അഹമ്മദാബാദില്‍ റോഡ്ഷോ നടത്തും

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ജനുവരി 9ന് അഹമ്മദാബാദില്‍ റോഡ്‌ഷോ നടത്തും. ജനുവരി 10 മുതല്‍ ജനുവരി 12 വെള്ളി വരെ ഗാന്ധിനഗറിലെ മഹാത്മാ മന്ദിറില്‍ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റ് (വിജിജിഎസ്) 2024ന് മുന്നോടിയായാണ് റോഡ് ഷോ.

ജനുവരി 9ന് ഇന്ത്യയിലെത്തുന്ന യുഎഇ പ്രസിഡന്റിനെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോഡി സ്വീകരിക്കുമെന്ന് ഇന്ത്യന്‍ ദേശീയ മാധ്യമങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എയര്‍പോര്‍ട്ടില്‍ നിന്ന് സബര്‍മതി ആശ്രമത്തിലേക്ക് ഏഴ് കിലോമീറ്റര്‍ റോഡ് ഷോ ആണ് ഉദ്ദേശിക്കുന്നത്.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ഉള്‍പ്പെടെ നിരവധി വിദേശ നേതാക്കള്‍ അഹമ്മദാബാദില്‍ പ്രധാനമന്ത്രി മോഡിക്കൊപ്പം മുമ്പ് റോഡ് ഷോ നടത്തിയിരുന്നു.

'ഭാവിയിലേക്കുള്ള കവാടം' എന്ന പ്രമേയത്തിലാണ് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റിന്റെ പത്താം പതിപ്പ് സംഘടിപ്പിക്കുന്നത്. ചെക്ക് റിപബ്ലിക് പ്രധാനമന്ത്രി പീറ്റര്‍ ഫിയാല ഉച്ചകോടിയില്‍ വിശിഷ്ടാതിഥിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

നിരവധി മേഖലകളില്‍ ഫലപ്രദമായി നിക്ഷേപം ആകര്‍ഷിക്കുന്നതിനു വേണ്ടിയാണ് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റ് സംഘടിപ്പിക്കുന്നത്. ഊര്‍ജ മേഖലകളായ ഗ്രീന്‍ ഹൈഡ്രജന്‍, അര്‍ദ്ധചാലകങ്ങള്‍, ഇ-മൊബിലിറ്റി, പുനരുപയോഗിക്കാവുന്ന ഊര്‍ജം, ഫിന്‍ടെക് തുടങ്ങിയ വളര്‍ന്നുവരുന്ന മേഖലകളിലാണ് കൂടുതല്‍ വിദേശ നിക്ഷേപം പ്രതീക്ഷിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.