തായ്പേയ്: ബീജിങിൽ നിന്നുള്ള മുന്നറിയിപ്പുകൾ അവഗണിച്ച് തന്നെ തിരഞ്ഞെടുപ്പ് വിജയത്തിലേക്ക് നയിച്ച വോട്ടർമാർക്ക് നന്ദി പറഞ്ഞ് തായ്വാൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ലായ് ചിങ് തെ. ചൈനയുടെ ഭീഷണിയിൽ നിന്ന് ദ്വീപിനെ സംരക്ഷിക്കുമെന്ന് അദേഹം പ്രതിജ്ഞയെടുത്തു. തായ്വാൻ കടലിടുക്കിൽ സമാധാനവും സ്ഥിരതയും നിലനിർത്തുമെന്ന് ലായ് പറഞ്ഞു.
ഏകാധിപത്യ രാഷ്ട്രമായ ചൈനയുടെ ഭീഷണികളും മുന്നറിയിപ്പുകളും ധിക്കരിച്ചുകൊണ്ട് 'ജനാധിപത്യത്തിൽ ഒരു പുതിയ അധ്യായം രചിച്ചതിന്' തായ്വാൻ ജനതയ്ക്ക് ലായ് നന്ദി പറഞ്ഞു. ജനാധിപത്യത്തിനും സ്വേച്ഛാധിപത്യത്തിനും ഇടയിൽ ഞങ്ങൾ ജനാധിപത്യത്തിന്റെ പക്ഷത്ത് നിൽക്കും. ചൈനയുമായി ആശയ വിനിമയം നടത്താൻ ശ്രമിക്കുമെന്നും ചിങ് തെ പറഞ്ഞു.
തായ്‌വാന് മേല്‍ ചൈന നടത്തുന്ന അവകാശവാദങ്ങളെ ശക്തിയുക്തം എതിര്‍ക്കുന്ന നേതാവാണ് ലായ്.ഇത് മൂന്നാം തവണയാണ് ഡെമോക്രാറ്റിക്ക് പ്രൊഗ്രസീവ് പാർട്ടി അധികാരത്തിലേറുന്നത്. ഓരോ വോട്ടും വിലമതിക്കുന്നു. ഇത് കഠിനാധ്വാനം ചെയ്ത നേടിയ ജനാധിപത്യമാണ്. തിരഞ്ഞെടുപ്പിന് മുന്‍പ് ലായിയെ അപകടകാരിയായ വിഘടനവാദിയെന്നായിരുന്നു ചൈന വിശേഷിപ്പിച്ചത്.
ചർച്ചയ്ക്കായുള്ള ലായിയുടെ ശ്രമങ്ങളെ പൂർണമായും നിരാകരിക്കുകയും ചെയ്തിരുന്നു. തായ്‌വാനിലെ സമാധാനം നിലനിർത്തുന്നതിനും സംരക്ഷിക്കുന്നതിനും താന്‍ പ്രതിജ്ഞബദ്ധനാണെന്ന് ലായ് പ്രഖ്യാപിച്ചിരുന്നു. ചൈന തങ്ങളുടേതെന്ന് അവകാശപ്പെടുന്ന 23 ദശലക്ഷം ജനസംഖ്യയുള്ള ദ്വീപില്‍ ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 64 കാരനായ ലായ് വിജയിച്ചിരുന്നു. ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റാണ് അദേഹം.