സംസ്ഥാന ബജറ്റ് പ്രഖ്യാപനങ്ങള്‍ കര്‍ഷകരെ അപമാനിക്കുന്നത്: അഡ്വ.വി.സി സെബാസ്റ്റ്യന്‍

സംസ്ഥാന ബജറ്റ് പ്രഖ്യാപനങ്ങള്‍ കര്‍ഷകരെ അപമാനിക്കുന്നത്: അഡ്വ.വി.സി സെബാസ്റ്റ്യന്‍

കൊച്ചി: കേന്ദ്ര ബജറ്റ് പോലെ സംസ്ഥാന ബജറ്റും കര്‍ഷകരെ അപമാനിക്കുന്നതാണെന്നും നിര്‍ദിഷ്ഠ പ്രഖ്യാപനങ്ങള്‍ പോലും വാചക കസറത്തിനപ്പുറം മുഖവിലയ്ക്ക് എടുക്കാനാവില്ലെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍.

റബറിന് 10 രൂപ നല്‍കിയാല്‍ റബര്‍ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് കരുതരുത്. പ്രകടന പത്രികയില്‍ 250 രൂപ പ്രഖ്യാപിച്ചവര്‍ അധികാരത്തിലിരുന്ന് ഒളിച്ചോട്ടം നടത്തുന്നു. കഴിഞ്ഞ ബജറ്റിലെ 600 കോടി വിലസ്ഥിരതാ പദ്ധതിയില്‍ 10 ശതമാനം പോലും ചിലവഴിച്ചിട്ടില്ല.

170 രൂപ വിലസ്ഥിരതാ പദ്ധതി മുടക്കമില്ലാതെ നടപ്പിലാക്കുന്നതില്‍ വന്‍ വീഴ്ച വന്നവരുടെ 180 രൂപ പ്രഖ്യാപനം പൊതു തിരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയ തന്ത്രമായേ കാണാനാവു. വന്‍ പ്രതിസന്ധി നേരിടുന്ന കാര്‍ഷിക മേഖലയെ രക്ഷിക്കാന്‍ പുതിയതായി ഒരു പദ്ധതിയും പുതിയ സംസ്ഥാന ബഡ്ജറ്റിലില്ല.

നിത്യചിലവിനായി കടംവാങ്ങി വന്‍ ബാധ്യതയുണ്ടാക്കി ധൂര്‍ത്ത് നടത്തുമ്പോള്‍ ബജറ്റിലെ വികസന പ്രഖ്യാപനങ്ങള്‍ പാഴ്വാക്കാണെന്ന് കേരള സമൂഹം തിരിച്ചറിയുന്നു. കാര്‍ഷിക മേഖലയ്ക്ക് 1698.30 കോടി രൂപ പ്രഖ്യാപിക്കുമ്പോഴും മുന്‍ ബജറ്റിലെ പല പ്രഖ്യാപനങ്ങളും ഇപ്പോഴും യാഥാര്‍ത്ഥ്യമാകാതെ നിലനില്‍ക്കുന്നു.

ഫലവര്‍ഗ കൃഷിയുടെ വിസ്തൃതി വിപുലീകരണത്തിന് 18.92 കോടി പ്രഖ്യാപിച്ചിരിക്കുമ്പോള്‍ പ്രായോഗികമാകണമെങ്കില്‍ പ്ലാന്റേഷന്‍ നിയമത്തില്‍ പൊളിച്ചെഴുത്തുവേണം. കാര്‍ഷിക സര്‍വകലാശാലയ്ക്ക് പ്രഖ്യാപിച്ച 75 കോടി കര്‍ഷകന്റെ കണക്കില്‍ ഉള്‍പ്പെടുത്തേണ്ട.

നെല്ലുല്‍പാദന പദ്ധതി വിഷരഹിത പച്ചക്കറി, നാളികേര വികസന പദ്ധതി, സുഗന്ധ വ്യഞ്ജന പദ്ധതി, ഫാം യന്ത്രവല്‍ക്കരണം, മൂല്യവര്‍ദ്ധനം, കാര്‍ഷിക വിപണം, ജലസംരക്ഷണം, ക്ഷീര വികസനം, മത്സ്യബന്ധനം തുടങ്ങിയ തലങ്ങളിലെ ബജറ്റ് പ്രഖ്യാപനങ്ങള്‍ ആവര്‍ത്തനങ്ങള്‍ക്കപ്പുറം കാര്‍ഷിക മേഖലയില്‍ നേട്ടങ്ങളുണ്ടാക്കില്ല.

താങ്ങുവില വര്‍ധിപ്പിക്കാതെയുള്ള നാളികേര വികസന പദ്ധതി കര്‍ഷകര്‍ക്ക് ഉപകരിക്കില്ല. ബജറ്റ് പ്രഖ്യാപനങ്ങള്‍ രാഷ്ട്രീയ മൈതാന പ്രസംഗമായി തരംതാഴുന്നത് ദുഖകരമാണെന്നും പ്രതീക്ഷകള്‍ നല്‍കി വഞ്ചിക്കാതെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.