തിരുവനന്തപുരം: പേഴ്സണൽ സ്റ്റാഫിൻറെ എണ്ണത്തിൽ കുറവ് വരുത്തുമെന്ന ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഉറപ്പ് നടപ്പായില്ല. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ 20 അംഗങ്ങളെ ഉൾപ്പെടുത്തിയുള്ള ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കി.
കോടിയേരി ബാലകൃഷ്ണൻറെ പി.എയായി പ്രവർത്തിച്ചിരുന്ന രാജീവനും പേഴ്സണൽ സ്റ്റാഫിലുണ്ട്. ഹയർ സെക്കൻഡറി അധ്യാപകൻ ഉൾപ്പെടെ സർക്കാർ ഉദ്യോഗസ്ഥരായ ആറ് പേർ ഡെപ്യൂട്ടേഷനിലാണ് സ്റ്റാഫിൽ വന്നത്. പൊതുഭരണ വകുപ്പ് ആദ്യം ഇറക്കിയ ഉത്തരവിൽ മന്ത്രിയുടെ പി.എസിനെയും ഒരു ഡ്രൈവറെയുമാണ് ഉൾപ്പെടുത്തിയിരുന്നത്.
കേരളത്തിൻറെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം കുറക്കുമെന്നാണ് കെ.ബി. ഗണേഷ് കുമാർ നേരത്തെ വ്യക്തമാക്കിയത്. ഒരു മന്ത്രിക്ക് പേഴ്സണൽ സ്റ്റാഫിൽ പരമാവധി 25 പേരെ ഉൾപ്പെടുത്താം. മുൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പേഴ്സണൽ സ്റ്റാഫിൽ 21 അംഗങ്ങൾ ഉണ്ടായിരുന്നു. രണ്ടര വർഷം പിന്നിട്ട ഇവർ പെൻഷൻ ആനുകൂല്യത്തിന് യോഗ്യത നേടിയിട്ടുണ്ട്.