കേരളത്തിലെ പുതിയ ദേശിയപാത; പുതിയതായി ടോൾ പിരിക്കുക 11 ഇടങ്ങളിൽ

കേരളത്തിലെ പുതിയ ദേശിയപാത; പുതിയതായി ടോൾ പിരിക്കുക 11 ഇടങ്ങളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി 11 ഇടത്തുകൂടി ടോൾ കേന്ദ്രങ്ങൾ ആരംഭിക്കും. കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കാരോടുവരെയുള്ള 645 കിലോമീറ്റർ നീളത്തിൽ ദേശീയപാത 66 ൻ്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെയാണ് തലസ്ഥാനമായ തിരുവനന്തപുരം ഉൾപ്പെടെയുള്ള പ്രധാന ജില്ലകളിൽ ടോൾ കേന്ദ്രങ്ങൾ പുതിയതായി വരുന്നത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് പുതിയതായി ടോൾ കേന്ദ്രങ്ങൾ തുറക്കുക. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ രണ്ട് വീതവും മറ്റ് ജില്ലകളിൽ ഓരോ കേന്ദ്രങ്ങളാകും തുറക്കുക. ടോൾ നിരക്കുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ദേശീയപാതകളിലെ ചുങ്കം പിരിക്കാനുള്ള 2008ലെ നിയമം അടിസ്ഥാനമാക്കിയാകും നിരക്കുകൾ ക്രമീകരിക്കുക.

2008ലെ നിയമ പ്രകാരം കാറിൽ ഒരു കിലോമീറ്റർ സഞ്ചരിക്കാൻ 65 പൈസയും ചെറിയ ചരക്കുവാഹനങ്ങൾക്കും മിനി ബസുകൾക്കും 1.05 രൂപയും നൽകണം. ബസുകളും ട്രക്കുകൾക്കും 2.20 രൂപയാണ് ഈടാക്കുക. മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് 3.45 രൂപയുമാണ് ഈടാക്കുക. ഇരു ചക്രവാഹനങ്ങൾക്കും മുച്ചക്ര വാഹനങ്ങൾക്കും ടോൾ നിരക്കുകൾ ബാധകമല്ല.

ദേശീയപാത 66 ൻ്റെ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ടോൾ പിരിവ് ഉപഗ്രഹാധിഷ്ഠിതമാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. നിലവിൽ ടോൾ പ്ലാസകൾ നിലനിൽക്കുന്ന ഭാഗങ്ങളിലൂടെ കടന്നുപോകുമ്പോൾ മാത്രമാണ് തുക ഈടാക്കുക. എന്നാൽ ചെറിയ ദൂരം സഞ്ചരിക്കുന്നതിന് പോലും ടോൾ നൽകേണ്ടിവരും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.