മുഖ്യമന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കുഴല്‍നാടനെ തടഞ്ഞ് സ്പീക്കര്‍; പ്രതിപക്ഷം ഇറങ്ങിപ്പോയി

മുഖ്യമന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കുഴല്‍നാടനെ തടഞ്ഞ് സ്പീക്കര്‍; പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കാനുള്ള മാത്യു കുഴല്‍ നാടന്റെ ശ്രമം തടഞ്ഞ് സ്പീക്കര്‍. വ്യക്തമായ രേഖകള്‍ ഇല്ലാതെയുള്ള ആരോപണങ്ങള്‍ അനുവദിക്കാനാവില്ലെന്ന് പറഞ്ഞ് സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

അതേസമയം ആരോപണത്തിന് അടിസ്ഥാനമായ രേഖ സ്പീക്കറുടെ ഓഫീസ് ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയിട്ടുണ്ടെന്നും എന്നിട്ട് അനുമതി നിഷേധിച്ചത് എന്തിനെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു. മുഖ്യമന്ത്രിക്കെതിരെ അഴിമതി ആരോപണത്തിന് അടിസ്ഥാനമായ രേഖയുടെ പകര്‍പ്പ് മാത്യു കുഴല്‍ നാടന്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഒരു ഫോട്ടോസ്റ്റാറ്റ് കടലാസ് കൊണ്ടുവന്ന് സഭയുടെ വിശുദ്ധി കളയാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു സ്പീക്കറുടെ നടപടി.

ചട്ട പ്രകാരമാണ് സഭയില്‍ ഇടപെട്ടതെന്ന് മാത്യു കുഴല്‍നാടന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എംഎല്‍എ എന്ന നിലയില്‍ ഉത്തരവാദിത്തത്തോടെ വിഷയം അവതരിപ്പിക്കാവുന്ന വേദി എന്ന നിലയിലാണ് ആരോപണം ഉന്നയിക്കാന്‍ നിയമസഭ തിരഞ്ഞെടുത്തത്. നിയമസഭയില്‍ ആധികാരികതയോടെ കാര്യം അവതരിപ്പിക്കാനാണ് ശ്രമിച്ചത്. പാര്‍ട്ടിയുടെ അനുമതിയോടെ വിഷയം ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.

അതേസമയം സഭയില്‍ അസാധാരണമായ സംഭവങ്ങളാണ് നടന്നതെന്ന് പി.സി വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു. എഴുതിക്കൊടുത്ത ശേഷവും ആരോപണം ഉന്നയിക്കാന്‍ മാത്യുവിനെ അനുവദിക്കാത്തത് അതിശയകരമാണ്. പ്രതിപക്ഷ നേതാവിനെതിരെ ആരോപണം ഉന്നയിക്കാന്‍ പി.വി അന്‍വറിന് എന്ത് രേഖയുണ്ടായിരുന്നു. സര്‍ക്കാര്‍ ഇങ്ങനെ ഭയക്കാന്‍ തുടങ്ങിയാല്‍ എന്ത് ചയ്യുമെന്നും പി.സി വിഷ്ണുനാഥ് ചോദിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.