തിരുവനന്തപുരം: സിഎംആര്‍എല്ലിന്റെ കരിമണല്‍ ഖനന ലൈസന്‍സ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് മന്ത്രി പി. രാജീവിന്റെ വാദം തെറ്റെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ.
2019 ല്‍ കേന്ദ്ര നിര്‍ദേശം വന്നയുടന്‍ ലൈസന്‍സ് റദ്ദാക്കിയില്ല. വീണ്ടും അഞ്ച് വര്‍ഷം കഴിഞ്ഞാണ് നടപടിയുണ്ടായതെന്നും അതിന് കാരണം മാസപ്പടിയാണന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ഇതിലൂടെ പിവിക്കും മകള്‍ക്കും കോടാനുകോടി രൂപ ലഭിച്ചെന്നും ഇപ്പോള്‍ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുന്നതായും കുഴല്‍നാടന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സിഎംആര്‍എല്ലിന് നല്‍കിയ കരിമണല്‍ ഖനന ലൈസന്‍സ് റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത് മാസപ്പടി വിവാദം ഉയര്‍ന്നതിന് ശേഷം മാത്രമാണ്. കരിമണല്‍ ഖനന ലൈസന്‍സ് റദ്ദാക്കാന്‍ കേന്ദ്രം 2019 നിയമഭേദഗതി കൊണ്ടു വന്നിട്ടും അഞ്ച് വര്‍ഷം വെച്ച് വൈകിപ്പിച്ച ശേഷം 2023 ഡിസംബര്‍ 18 നാണ് വ്യവസായ വകുപ്പ് ലൈസന്‍സ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
2019 ഫെബ്രുവരി 19 നാണ് എല്ലാ അറ്റമിക്ക് ധാതുക്കളുടെയും ഖനനം പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രം നടത്തിയാല്‍ മതി എന്ന നിയമഭേദഗതി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇക്കാര്യം 2019 ഏപ്രിലില്‍ മൈനിംങ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു.
എന്നിട്ടും അഞ്ചു വര്‍ഷം വെച്ചു താമസിപ്പിച്ചതിന് ശേഷമാണ് കരിമണല്‍ ഖനത്തിനായി സിഎംആര്‍എല്‍ കമ്പനിയുടെ ഉപകമ്പനിയായ കേരള റെയര്‍ ഏര്‍ത്ത്സ് ആന്‍ഡ് മിനറല്‍സ് ലിമിറ്റഡിന് നല്‍കിയ നാല് ഖനന അനുമതികള്‍ സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കാന്‍ തയാറായത്. മാസപ്പടി വിവാദം ആളിപ്പടര്‍ന്നതോടെയാണ് സര്‍ക്കാരിന്റെ മനം മാറ്റം എന്ന് വ്യക്തമെന്നും കുഴല്‍നാടന്‍ പറഞ്ഞു.
സിഎംആര്‍എല്ലിന് മുഖ്യമന്ത്രി വഴിവിട്ട് സഹായം നല്‍കിയതിന്റെ പ്രതിഫലമായാണ് വീണാ വിജയന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പ്രതിമാസം കമ്പനി ലക്ഷങ്ങള്‍ കൈമാറിയതെന്ന് മാത്യു കുഴല്‍നാടന്‍ ആരോപിച്ചിരുന്നു. കരിമണല്‍ കാണപ്പെടുന്ന തീരം വേണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് ഏറ്റെടുത്ത് നോട്ടിഫൈ ചെയ്യാം എന്ന് 2016 ല്‍ സുപ്രീം കോടതി ഉത്തരവ് നല്‍കിയിട്ടും സംസ്ഥാനം അവഗണിച്ചുവെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.