വന്യജീവി ആക്രമണം: അടിയന്തിര യോഗം ചേര്‍ന്നു; വന്യമൃഗങ്ങള്‍ ജനവാസ മേഖലയില്‍ വരുന്നത് കണ്ടെത്താന്‍ 250 പുതിയ ക്യാമറകള്‍ കൂടി സ്ഥാപിക്കും

വന്യജീവി ആക്രമണം: അടിയന്തിര യോഗം ചേര്‍ന്നു; വന്യമൃഗങ്ങള്‍ ജനവാസ മേഖലയില്‍ വരുന്നത് കണ്ടെത്താന്‍ 250 പുതിയ ക്യാമറകള്‍ കൂടി സ്ഥാപിക്കും

തിരുവനന്തപുരം: വന്യമൃഗങ്ങള്‍ ജനവാസ മേഖലയില്‍ വരുന്നത് കണ്ടെത്താന്‍ 250 പുതിയ ക്യാമറകള്‍ കൂടി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്ടിലെ വന്യജീവി ആക്രമണത്തെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഇന്ന് അടിയന്തിര ഉന്നതതല യോഗം ചേര്‍ന്നിരുന്നു.

വനം, പൊലിസ്, റവന്യു തുടങ്ങിയ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കും. കൂടാതെ ആനയെ പിടികൂടാനുള്ള സംഘത്തോടൊപ്പം കര്‍ണ്ണാടകയില്‍ നിന്ന് 25 വനം വകുപ്പ് ഉദ്യോഗസ്ഥരുമുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആവശ്യമുള്ള ഇടങ്ങളില്‍ പൊലിസ്, വനംവകുപ്പ് ജീവനക്കാരുടെ സാന്നിധ്യം ശക്തിപ്പെടുത്താനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. അതോടൊപ്പം ജനങ്ങള്‍ക്കിടയില്‍ ശക്തമായ ബോധവല്‍ക്കരണം നടത്താനുള്ള ഇടപെടല്‍ ഉണ്ടാകും. അതിന്റെ ഭാഗമായി മൈക്ക് പ്രചരണവും ലോക്കല്‍ പൊലിസ് സ്റ്റേഷന്‍ വഴിയുള്ള പ്രചരണവും നടത്തുന്നുണ്ട്.

പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ഈ മാസം 20 ന് വിളിക്കുവാന്‍ ഇതിനോടകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. റവന്യു, വനം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗം വയനാട് കളക്ട്രേറ്റിലാണ് ചേരുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.