ബേലൂര്‍ മഖ്‌ന വീണ്ടും കര്‍ണാടക മേഖലയില്‍; വയനാട് ജനവാസ മേഖലയിലെത്തിയ ആനയെ തുരത്തി

ബേലൂര്‍ മഖ്‌ന വീണ്ടും കര്‍ണാടക മേഖലയില്‍; വയനാട് ജനവാസ മേഖലയിലെത്തിയ ആനയെ തുരത്തി

കല്‍പ്പറ്റ: വയനാട്ടില്‍ ജനവാസ മേഖലയില്‍ വീണ്ടും എത്തിയ ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്നയെ കബനി പുഴയുടെ മറുകരയിലേക്ക് തുരത്തി. ആന വീണ്ടും കര്‍ണാടക മേഖലയില്‍ എത്തിയതായാണ് വിവരം. പെരിക്കല്ലൂര്‍, മരക്കടവ് ഭാഗത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരള, കര്‍ണാടക വനംവകുപ്പ് സംഘങ്ങള്‍ ആനയെ ഇപ്പോഴും നിരീക്ഷിക്കുകയാണ്. ഇന്നലെ രാത്രിയാണ് ബൈരക്കുപ്പ വനത്തില്‍ നിന്ന് ആന പുറത്തിറങ്ങിയത്. പെരിക്കല്ലൂരില്‍ കബനി പുഴ കടന്നാണ് ആന എത്തിയത്. ആന ജനവാസ മേഖലയിലേക്ക് തിരിച്ചെത്തിയതോടെ മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ വനംവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.

ആനയെ മയക്കുവെടിവച്ച് പിടികൂടാന്‍ വനംവകുപ്പ് തയ്യാറായി നില്‍ക്കുകയാണ്. ആന എവിടെയെന്ന് കൃത്യമായി സ്പോട്ട് ചെയ്താല്‍ മാത്രമെ വനം വകുപ്പിന് തുടര്‍ നടപടികള്‍ സ്വീകരിക്കാനാകൂ. ആന ജനവാസ മേഖലയില്‍ ആയതിനാല്‍ ദൗത്യം വളരെ ദുഷ്‌കരമായിരിക്കും.

കഴിഞ്ഞ രണ്ട് ദിവസമായി ആനയുടെ സാന്നിധ്യം കര്‍ണാടക കാടുകളിലായിരുന്നു. കേരള അതിര്‍ത്തിയിലേക്ക് മടങ്ങി വരുന്നുണ്ടെങ്കിലും ആനയുടെ സ്ഥാനം നാഗര്‍ഹോള വനത്തിലായിരുന്നു. ഉള്‍കാട്ടിലായിരുന്നതിനാല്‍ മയക്കുവെടിവെയ്ക്കുന്നതില്‍ പ്രതിസന്ധി നേരിട്ടിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.