വീട്ടില്‍ പ്രസവം നടത്തി യുവതിയും കുഞ്ഞും മരിച്ച സംഭവം; ഭര്‍ത്താവ് നയാസിനെതിരെ നരഹത്യാകുറ്റം ചുമത്തും

വീട്ടില്‍ പ്രസവം നടത്തി യുവതിയും കുഞ്ഞും മരിച്ച സംഭവം; ഭര്‍ത്താവ് നയാസിനെതിരെ നരഹത്യാകുറ്റം ചുമത്തും

തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടില്‍ പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് നയാസിനെതിരെ നരഹത്യാകുറ്റം ചുമത്തും. നയാസിന്റെ രണ്ടാം ഭാര്യയായ ഷമീറ ബീവിയെ ആശുപത്രിയില്‍ പോകാതെ വീട്ടില്‍ പ്രസവിക്കാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇക്കാര്യം വാര്‍ഡ് കൗണ്‍സിലറായ ദീപികയും ഉറപ്പിച്ച് പറയുന്നുണ്ട്. ആദ്യത്തെ പ്രസവങ്ങള്‍ സിസേറിയന്‍ ആയതിനാല്‍ പല തവണ അപകട മുന്നറിയിപ്പ് നല്‍കിയിട്ടും നയാസ് ഗൗനിച്ചില്ലെന്നാണ് വാര്‍ഡ് കൗണ്‍സിലര്‍ ആരോപിച്ചത്.

യുട്യൂബ് നോക്കി സാധാരണ പ്രസവം നടത്താനാണ് ശ്രമമെന്ന് നയാസ് പറഞ്ഞതായും ദീപിക വെളിപ്പെടുത്തി. ചികിത്സ നല്‍കാന്‍ ആവശ്യപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരോട് ഇയാള്‍ മോശമായി പെരുമാറിയെന്നും ആക്ഷേപമുണ്ട്.

യുവതിയെ ചികിത്സിച്ചത് ബീമാപള്ളിയില്‍ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബ് ആണെന്നാണ് എഫ്‌ഐആര്‍. ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ആധുനിക ചികിത്സ സ്വീകരിക്കാതെ അക്യുപങ്ചര്‍ ചികിത്സ തേടിയതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

നയാസിന്റെ ആദ്യ ഭാര്യയിലെ മകള്‍ അക്യുപങ്ചര്‍ ചികിത്സ പഠിക്കുന്നുണ്ട്. ഷമീറ ബീവിയുടെ പ്രസവ സമയത്ത് ഈ മകളും സ്ഥലത്തുണ്ടായിരുന്നതായാണ് സൂചന. ഇവര്‍ ഉള്‍പ്പെടെ പ്രസവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ബന്ധുക്കള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രിയോടെ ഇവര്‍ താമസിച്ചിരുന്ന വാടക വീട് പൊലീസ് സീല്‍ ചെയ്തു.

മൃതദേഹങ്ങള്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പാലക്കാട് സ്വദേശിനിയാണ് മരിച്ച ഷമീറ ബീവി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.