വന്യമൃഗ ശല്യം: വയനാട്ടില്‍ കേന്ദ്ര മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം; മാനന്തവാടി രൂപതയുടെ ഉപവാസ സമരം ഇന്ന്

 വന്യമൃഗ ശല്യം: വയനാട്ടില്‍ കേന്ദ്ര മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം; മാനന്തവാടി രൂപതയുടെ ഉപവാസ സമരം ഇന്ന്

കല്‍പ്പറ്റ: വന്യമൃഗ ശല്യം രൂക്ഷമായ വയനാട്ടില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് പങ്കെടുക്കുന്ന പ്രത്യേക യോഗം ഇന്ന് ചേരും. രാവിലെ പത്തിന് കല്‍പ്പറ്റ കളക്ട്രേറ്റിലാണ് യോഗം ചേരുക. കേരളത്തിലെയും കാര്‍ണാടകത്തിലേയും വനം വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തേക്കും.

ആനകളെ കര്‍ണാടകം കേരളാ വനാതിര്‍ത്തിയില്‍ തുറന്നു വിട്ടത് വ്യാപക പ്രതിഷേധത്തിന് വഴിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഭൂപേന്ദര്‍ യാദവ് യോഗം വിളിച്ചത്. ഇന്നലെ വൈകിട്ട് ജില്ലയിലെത്തിയ മന്ത്രി, വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചു.

പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തില്‍ വയനാട്ടില്‍ പുതിയ സിസിഎഫ് ചുമതലയേറ്റു. ഈസ്റ്റേണ്‍ സര്‍ക്കിള്‍ സിസിഎഫ് കെ.വിജയാനന്ദാണ് ചുമതലയേറ്റത്. മനുഷ്യ-മൃഗ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ ഏകോപിക്കുകയാണ് ചുമതല. ഇതിനായുള്ള നോഡല്‍ ഓഫീസറായിട്ടാണ് സിസിഎഫ് കെ. വിജയാന്ദ് ചുമതലയേറ്റത്.

അതേസമയം വയനാട് ജില്ലയിലെ വന്യമൃഗ ശല്യം എന്നേക്കുമായി പരിഹരിക്കണം എന്നാവശ്യപ്പെട്ട് മാനന്തവാടി രൂപത ഇന്ന് കളക്ട്രേറ്റ് പടിക്കല്‍ ഉപവാസ സമരം നടത്തും. കല്‍പ്പറ്റ നഗരത്തില്‍ പ്രകടനവും പൊതുയോഗവും തീരുമാനിച്ചിട്ടുണ്ട്. രാവിലെ പത്തിനാണ് ധര്‍ണ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.