ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. 195 സ്ഥാനാർത്ഥികളുടെ പട്ടികയാണ് ആദ്യഘട്ടത്തിൽ പുറത്തുവന്നിരിക്കുന്നത്. ഇതിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികളുണ്ട്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ദേയാണ് പട്ടിക പ്രഖ്യാപിച്ചത്. ഡൽഹിയിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ദേശീയ നിർവ്വാഹക സമിതി യോഗത്തിലായിരുന്നു ഇത് സംബന്ധിച്ച അന്തിമ തീരുമാനം നേതാക്കൾ കൈക്കൊണ്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി വാരാണസിയിൽ തന്നെ മത്സരിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗാന്ധി നഗറിൽ മത്സരിക്കും. കിരൺ റിജ്ജു അരുണാചൽ വെസ്റ്റിൽ നിന്നും ജനവിധി തേടും. അസം മുഖ്യ മന്ത്രി സർബാനന്ദ സോനോവാൾ ദിബ്രുഗർഹ് സീറ്റിൽ മത്സരിക്കും. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ആറ്റിങ്ങലിൽ നിന്നും കേന്ദ്രമന്ത്രി വി. മുരളീധരനും ജനവിധി തേടും. തൃശൂരിൽ നിന്നും സുരേഷ് ഗോപിയും മത്സരിക്കും.
കാസർഗോഡ് എം.എൽ. അശ്വനി, കോഴിക്കോട്- എം.ടി രമേശ്, പാലക്കാട്- സി. കൃഷ്ണകുമാർ, ആലപ്പുഴ- ശോഭ സുരേന്ദ്രൻ, പത്തനംതിട്ട- അനിൽ കെ ആന്റണി, വടകര- പ്രഫുൽ കൃഷ്ണൻ, മലപ്പുറ – ഡോ. അബ്ദുൾ സലാം, പൊന്നാനി – നിവേദിത സുബ്രഹ്‌മണ്യൻ എന്നിവരാണ് സ്ഥാനാർത്ഥികൾ.
പ്രധാനമന്ത്രി നരേന്ദ്ര മോഡി വാരാണസി മണ്ഡലത്തിൽ നിന്നും ജനവിധി തേടും. കേരളത്തിലെ 12 സീറ്റിന് പുറമെ ഉത്തർപ്രദേശ് 51, പശ്ചിമ ബംഗാൾ 20, മധ്യപ്രദേശ് 24, ഗുജറാത്ത് 15, രാജസ്ഥാൻ 15, തെലങ്കാന ഒമ്പത്, അസം 11, ജാർഖണ്ഡ് 11, ഛത്തീസ്ഗഡ് 11, ഡൽഹി അഞ്ച്, ജമ്മു കശ്മീർ രണ്ട്, ഉത്തരാഖണ്ഡ് മൂന്ന്, അരുണാചൽ പ്രദേശ് രണ്ട്, ഗോവ ഒന്ന്, ത്രിപുര ഒന്ന്, ആൻഡമാൻ നിക്കോബാർ ഒന്ന്, ദമാൻ ദിയു ഒന്ന് സീറ്റുകളിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.