അമേരിക്കയില്‍ ക്വാറന്റീന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്‌കരിച്ചു; അഞ്ച് ദിവസത്തെ ഐസൊലേഷന്‍ ആവശ്യമില്ലെന്ന് സിഡിസി

അമേരിക്കയില്‍ ക്വാറന്റീന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്‌കരിച്ചു; അഞ്ച് ദിവസത്തെ ഐസൊലേഷന്‍ ആവശ്യമില്ലെന്ന് സിഡിസി

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കോവിഡുമായി ബന്ധപ്പെട്ട ക്വാറന്റീന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി). 2021 അവസാനത്തിനു ശേഷം ഇതാദ്യമായാണ് സിഡിസി ക്വാറൻ്റീന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കുന്നത്.

പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച്  കോവിഡ് പോസിറ്റീവാകുന്നവര്‍ അഞ്ച് ദിവസത്തേക്ക് ഐസൊലേഷനില്‍ കഴിയേണ്ട ആവശ്യമില്ല. 

ശാരീരിക അകലം സൂക്ഷിക്കുന്നതിനൊപ്പം ശുചിത്വം പാലിക്കുകയും നല്ല വായുസഞ്ചാരം ഉറപ്പാക്കുകയും വേണമെന്നും സിഡിസി പറയുന്നു. അഞ്ച് ദിവസത്തേക്ക് മാസ്‌ക് ധരിക്കണം. ഇന്‍ഫ്ളുവന്‍സയ്ക്കും മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും നല്‍കുന്ന അതേ മാര്‍ഗനിര്‍ദേശമാണിത്.

24 മണിക്കൂര്‍ പനി ഇല്ലാതിരുന്നാൽ ജോലി സ്ഥലത്തേക്കു മടങ്ങാം.

ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ക്കും തൊഴിലുടമകള്‍ക്കും വേണ്ടിയുള്ളതാണ്.  ആശുപത്രികള്‍ക്കും നഴ്‌സിംഗ് ഹോമുകള്‍ക്കും ഇതു ബാധകമല്ലെന്ന് സിഡിസി വ്യക്തമാക്കി.

രോഗം തീവ്രമാകാൻ സാധ്യതയുള്ളവരെ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് സിഡിസി ഡയറക്ടര്‍ മാന്‍ഡി കോഹന്‍ വെള്ളിയാഴ്ച മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി കൊവിഡ് മൂലമുള്ള മരണങ്ങളും ആശുപത്രിവാസവും കുറയ്ക്കാന്‍ കഴിഞ്ഞതിന്റെ ഫലമാണ് ഈ പ്രഖ്യാപനമെന്നും അദ്ദേഹം വ്യക്തമാക്കി.

മഹാമാരിയുടെ തുടക്കത്തില്‍, കോവിഡ് പോസിറ്റീവായ ആളുകള്‍ക്ക് 10 ദിവസത്തെ ഐസൊലേഷന്‍ കാലയളവ് ഏജന്‍സി ശുപാര്‍ശ ചെയ്തിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.