അധിക്ഷേപ പ്രസ്താവനകളെ തള്ളി കേരള കലാമണ്ഡലം; പേരിനൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്‍ക്കുന്നത് സ്ഥാപനത്തിന് തന്നെ കളങ്കം

അധിക്ഷേപ പ്രസ്താവനകളെ തള്ളി കേരള കലാമണ്ഡലം; പേരിനൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്‍ക്കുന്നത് സ്ഥാപനത്തിന് തന്നെ കളങ്കം

തൃശൂര്‍: സത്യഭാമയുടെ വംശീയ അധിക്ഷേപ പ്രസ്താവനകളെ തള്ളി കേരള കലാമണ്ഡലം. സത്യഭാമയുടേതായി പുറത്തുവരുന്ന പ്രസ്താവനകളെയും നിലപാടുകളും പൂര്‍ണമായും തള്ളുന്നതായി വൈസ് ചാന്‍സിലര്‍ ബി. അനന്തകൃഷ്ണനും രജിസ്ട്രാര്‍ ഡോ. പി.രാജേഷ്‌കുമാറും പ്രസ്താവനയില്‍ പറഞ്ഞു.

സത്യഭാമയുടേത് പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്ത പ്രസ്താവനയാണ്. ഇവര്‍ പേരിനൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്‍ക്കുന്നത് സ്ഥാപനത്തിന് തന്നെ കളങ്കമാണ്.

പൂര്‍വ വിദ്യാര്‍ഥി എന്നതിനപ്പുറം സത്യഭാമയ്ക്ക് കലാമണ്ഡലവുമായി ഒരു ബന്ധവും ഇല്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

മോഹിനിയാട്ട നര്‍ത്തകനും കലാഭവന്‍ മണിയുടെ സഹോദരനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായും വംശീയമായും അധിക്ഷേപിക്കുകയായിരുന്നു ഇവര്‍. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. മോഹിനി ആയിരിക്കണം മോഹിനിയാട്ടം കളിക്കേണ്ടതെന്നും കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറമാണെന്നുമായിരുന്നു പരാമര്‍ശം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.