പൂക്കോട് വെറ്ററിനറി സര്‍വകലാശാല വി സി രാജി വെച്ചു; വ്യക്തിപരമായ കാരണങ്ങളാലെന്ന് വിശദീകരണം

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വി സി രാജി വെച്ചു; വ്യക്തിപരമായ കാരണങ്ങളാലെന്ന് വിശദീകരണം

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വൈസ് ചാന്‍സലര്‍ പി.സി ശശീന്ദ്രന്‍ രാജിവച്ചു. രാജി വ്യക്തിപരമായ കാരണങ്ങളാലെന്നാണ് വിശദീകരണം. കോളജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണം സൃഷ്ടിച്ച വിവാദത്തെ തുടര്‍ന്ന് അന്നത്തെ വിസി എം.ആര്‍ ശശീന്ദ്രനാഥിനെ ഗവര്‍ണറും ചാന്‍സലറുമായ ആരിഫ് മുഹമ്മദ് ഖാന്‍ സസ്പെന്‍ഡ് ചെയ്യുകയും പകരം ചുമതല ശശീന്ദ്രനെ ഏല്‍പ്പിക്കുകയുമായിരുന്നു.

എന്നാല്‍ റാഗിങ് കേസിലെ വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചത് വിവാദമായതോടെയാണ് വി.സി രാജിവെച്ചതെന്നാണ് സൂചന. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാജിക്കത്ത് കൈമാറി.

കേസില്‍ സസ്‌പെന്‍ഷന്‍ നടപടി നേരിട്ടവര്‍ നല്‍കിയ അപ്പീലില്‍ സീനിയര്‍ ബാച്ചിലെ രണ്ട് പേരുള്‍പ്പെടെ 33 വിദ്യാര്‍ഥികളെയാണ് വിസി തിരിച്ചെടുത്തിരുന്നു. എന്നാല്‍ വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത് റദ്ദാക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിന്നീട് നിര്‍ദേശം നല്‍കുകയായിരുന്നു. ഈ രണ്ട് സംഭവങ്ങള്‍ക്കും പിന്നാലെയാണ് നിലവിലെ വിസി രാജി വെയ്ക്കുന്നത്.

സിദ്ധാര്‍ഥന്റെ പിതാവ് വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചത് സംബന്ധിച്ച് പ്രതികരിക്കുകയും ചെയ്തിരുന്നു.

വെറ്റിനറി സര്‍വകലാശാലയിലെ റിട്ടയേഡ് അധ്യാപകനായിരുന്നു പി.സി ശശീന്ദ്രന്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.