സിഡ്നി: ഈശോയുടെ തിരുശരീര രക്തങ്ങളുടെ തിരുനാൾ (കോർപ്പസ് ക്രിസ്റ്റി) അവിസ്മരണീയമാക്കി ഓസ്‌ട്രേലിയ. ‘വോക്ക് വിത്ത് ക്രൈസ്റ്റ്’ എന്ന പേരിൽ മെൽബൺ, സിഡ്നി, ബ്രിസ്ബൺ തുടങ്ങിയ നഗരങ്ങളിൽ സംഘടിപ്പിച്ച ഘോഷയാത്രയിൽ മലയാളികളടക്കം പതിനായിരങ്ങൾ പങ്കെടുത്തു. ദൈവസ്തുതികൾ ആലപിച്ചും പ്രാർത്ഥനകൾ ഉരുവിട്ടും നീങ്ങിയ വിശ്വാസികളുടെ കൂട്ടത്തിൽ കുട്ടികൾ മുതൽ വയോധികർ വരെ അണിചേർന്നതും ശ്രദ്ധേയമായി.
പരിശുദ്ധ കുർബാനയുടെ തിരുനാളിൽ തെരുവുകളിലൂടെ നടത്തുന്ന ദിവ്യകാരുണ്യ പ്രദക്ഷിണം കത്തോലിക്കരെ സംബന്ധിച്ചിടത്തോളം പരമ്പരാഗത അനുഷ്ഠാനമാണ്. ഈ വർഷവും അത് സാഘോഷം ക്രമീകരിക്കാൻ സാധിച്ചതിന്റെ ആനന്ദത്തിലാണ് ഓസ്ട്രേലിയയിലെ വിശ്വാസീ സമൂഹം. സിഡ്നിയിലെ മാർട്ടിൻ പ്ലേസിൽ നിന്ന് ആരംഭിച്ച ദിവ്യകാരുണ്യ പ്രദക്ഷിണം സെന്റ് മേരീസ് കത്തീഡ്രലിൽ ദിവ്യകാരുണ്യ ആശീർവാദത്തോടെയാണ് സമാപിച്ചത്
' 2028 ലെ അന്താരാഷ്‌ട്ര ദിവ്യബലിക്ക് ആതിഥേയത്വം വഹിക്കാൻ ഓസ്‌ട്രേലിയ ആഗ്രഹിക്കുന്നതിനാൽ ഭക്തിയുടെ പ്രോത്സാഹജനകമായ പ്രദർശനമായിരുന്നു ഈ ആഘോഷമെന്ന് സിഡ്‌നി ആർച്ച് ബിഷപ്പ് മോസ്റ്റ് റവ. ആൻ്റണി ഫിഷർ ഒ.പി പറഞ്ഞു. എൻ്റെ പ്രിയ സുഹൃത്തുക്കളേ, കൗൺസിൽ ആവശ്യപ്പെട്ടത് പോലെ നാം ചെയ്തു. ഈ നഗരത്തെയും രാജ്യത്തെയും പരിപാടിക്കായി ഒരുക്കുന്നതിന് സഹായിക്കുകയും ചെയ്തു. 2028 ലെ അന്താരാഷ്‌ട്ര ദിവ്യബലിക്ക് ആതിഥേയത്വം വഹിക്കാൻ ഫ്രാൻസിസ് മാർപാപ്പ തങ്ങളെ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും'- ആർച്ച് ബിഷപ്പ് ഫിഷർ പറഞ്ഞു.

'ഓസ്‌ട്രേലിയൻ പ്ലീനറി കൗൺസിൽ ഒരു ഇൻ്റർനാഷണൽ യൂക്കറിസ്റ്റിക് കോൺഗ്രസിന് ആതിഥേയത്വം വഹിക്കാൻ അവസരം ചോദിച്ചത് എന്തുകൊണ്ടാണെന്ന് സിഡ്‌നിയിലെ വിശ്വാസികൾ ഇത്തരമൊരു വലിയ ജനക്കൂട്ടത്തിലൂടെ ലോകത്തിന് കാണിച്ച് കൊടുത്തതിൽ തനിക്ക് അഭിമാനമുണ്ടെന്ന്'- സിഡ്‌നിയിലെ സഹായ മെത്രാൻ റിച്ചാർഡ് അമ്പേഴ്‌സ് പറഞ്ഞു.
ഭാവിയിൽ ഇനിയും കൂടുതൽ ഘോഷയാത്രകൾ സംഘടിപ്പിക്കാൻ ഈ റെക്കോർഡ് ജനക്കൂട്ടം തനിക്ക് ധൈര്യം പകർന്നതായി ബിഷപ്പ് അമ്പേഴ്‌സ് പറഞ്ഞു. സിഡ്‌നിയിൽ ഉജ്ജ്വലമായ ഒരു യൂക്കറിസ്റ്റിക് സംസ്കാരത്തിനായി ആക്കം കൂട്ടുകയാണ്. വിശ്വാസികൾ എല്ലായ്‌പ്പോഴും സന്നിഹിതരായിരുന്നു, ക്രിസ്തുവിനോടുള്ള തങ്ങളുടെ സ്‌നേഹം അഭിമാനത്തോടെ പ്രഖ്യാപിക്കാനുള്ള ഒരു അവസരത്തിനായി അവർ കൊതിച്ചുകൊണ്ടിരുന്നെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു
നമ്മുടെ കത്തോലിക്കാ വിശ്വാസം ലോകത്തെക്കാൾ മനോഹരമാണ്. യേശു ക്രിസ്തു മറ്റാരേക്കാളും സുന്ദരനാണ്. അവൻ നിങ്ങളെയും എന്നെയും വിശുദ്ധരാകാൻ വിളിക്കുന്നെന്ന് സെൻ്റ് മേരീസ് കത്തീഡ്രൽ പുരോഹിതൻ ഫാ റോബർട്ടോ പറഞ്ഞു. സിഡ്‌നിയിലെ ജനങ്ങൾക്ക് ക്രിസ്തുവിൻ്റെ സന്തോഷം എത്തിക്കാനുള്ള അവസരമാണിതെന്ന് സിഡ്‌നി സെൻ്റർ ഫോർ ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഡാനിയേൽ ആങ് പറഞ്ഞു,
ക്വീൻസാലാൻഡ് ബ്രിസ്ബൻ അതിരൂപത സംഘടിപ്പിച്ച കോർപ്പസ് ക്രിസ്റ്റിയിൽ 5000ത്തിലധികം വിശ്വാസികൾ പങ്കെടുത്തു. ബ്രിസ്ബൻ കത്രീഡലിൽ നിന്ന് ആരംഭിച്ച ഭക്തിനിർഭരമായ ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് ആർച്ച് ബിഷപ്പ് മാർക്ക് കോൾറിഡ്ജ് നേതൃത്വം നൽകി. പ്രാർത്ഥനയും ജപമാലയും ഉരുവിട്ടുകൊണ്ട് വിവിധ കമ്മ്യൂണിറ്റി കളിൽനിന്നു വന്ന കാതോലിക്കാ വിശ്വാസികളുടെ കൂട്ടായ്മക്ക് ബ്രിസ്‌ബൻ നഗരം സാക്ഷിയായി.
ബ്രിസ്ബനിലെ നിരവധിയായ മലയാളി കാതോലിക്കാ വിശ്വാസികളുടെ നിറ സാന്നിധ്യം പ്രദക്ഷിണത്തിൽ ഉടനീളം പ്രതിഫലിച്ചു. ബ്രിസ്ബൻ സെന്റ് തോമസ് അപ്പസ്റ്റോലേറ്റ് ഇടവക വികാരി ഫാദർ എബ്രഹാം നടുക്കുന്നേൽ, ബ്രിസ്ബൻ നോർത്ത് ഇടവക വികാരി ഫാദർ വർഗീസ് വിതയത്തിൽ, ഗോൾകോസ്റ്റ് ഇടവക വികാരി ഫാദർ അശോക അമ്പഴത്തിങ്കൽ, ബ്രിസ്ബൻ ഹോളി ഫാമിലി ഇടവക വികാരി ഫാദർ പ്രിൻസ് തൈപ്പുരേയിടത്തിൽ എന്നവർ പങ്കെടുത്തു.
മുത്തുക്കുടകളും കൊടിതോരണങ്ങളുമേന്തിയുള്ള മലയാളി വിശ്വാസ സമൂഹത്തിന്റെ സാന്നിധ്യം വേറിട്ട് നിന്നു. സിറോ മലബാർ സഭയുടെ വിവിധ ഇടവകകളിൽ നിന്നുമായി നൂറുകണക്കിന് മലയാളികൾ പങ്കെടുത്തു. ഉച്ച കഴിഞ്ഞ് രണ്ടു മണിക്ക് ആരംഭിച്ച പ്രദക്ഷിണം പരിശുദ്ധ കുർബാനയുടെ വാഴ്വും, ആശിർവാദത്തോടും കൂടി സെന്റ് സ്റ്റീഫൻ കത്രീഡലിൽ സമാപിച്ചു. ആർച്ച് ബിഷപ്പ് മാർക്ക് കോൾറിഡ്ജ് തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി.
പതിമൂന്നാം നൂറ്റാണ്ടുമുതല്‍ സഭയില്‍ ആചരിച്ചുവരുന്ന തിരുനാളാണ് കോര്‍പ്പസ് ക്രിസ്റ്റി. പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ കഴിഞ്ഞ് വരുന്ന വ്യാഴാഴ്ചയാണെങ്കിലും അതിന് ശേഷമുള്ള ഞായറാഴ്ചയാണ് പല രാജ്യങ്ങളിലും ആഘോഷിക്കുന്നത്.