വയനാട്ടിലെ വോട്ടർമാർക്ക് നന്ദി പറയാൻ രാഹുൽ ​ഗാന്ധിയെത്തി; വൻ സ്വീകരണം, റോഡ് ഷോ

വയനാട്ടിലെ വോട്ടർമാർക്ക് നന്ദി പറയാൻ രാഹുൽ ​ഗാന്ധിയെത്തി; വൻ സ്വീകരണം, റോഡ് ഷോ

മലപ്പുറം: തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോൺ​ഗ്രസ് എംപി രാഹുൽ ​ഗാന്ധി വയനാട് മണ്ഡലത്തിലെത്തി. രണ്ട് മണ്ഡലങ്ങളിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ വിജയിച്ച രാഹുലിന് വൻ വരവേൽപ്പാണ് ലഭിച്ചത്. പ്രിയങ്ക ​ഗാന്ധിയും രാഹുലിനൊപ്പമുണ്ടാകുമെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നെങ്കിലും രാഹുൽ ഒറ്റയ്ക്കാണ് എത്തിയത്. കെ.സി വേണു​ഗോപാൽ, വിഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ രാഹുലിനൊപ്പമുണ്ട്. മുസ്ലീം ലീ​ഗിന്റെയും കെ.എസ്.യുവിന്റെയും എം.എസ്.എഫിന്റെയും ഉൾപ്പെടെ കൊടികളുടെ അകമ്പടിയോടെയാണ് സ്വീകരണം ഒരുക്കിയത്.

മലപ്പുറം ജില്ലയിലെ എടവണ്ണയിലെത്തിയ രാഹുൽ വാഹനത്തിൽ കയറി ജനങ്ങളെ കണ്ടു. നിരവധി പേരാണ് റോഡിന് ഇരുവശവും രാഹുലിനെ കാണാൻ നിരന്നത്. തുട‍ർന്ന് എടവണ്ണയിലൊരുക്കിയ പൊതുപരിപാടിയിലേക്ക് രാഹുലെത്തി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ത്തന്നെ എംപിയായി തുടരുമോ എന്ന ആകാംക്ഷ നിലനില്‍ക്കുന്നതിനിടെയാണ് അദേഹത്തിന്റെ സന്ദര്‍ശനം. റായ്ബറേലിയില്‍ തുടരണമെന്നാണ് ഇന്ത്യാ മുന്നണിയുടേയും എ.ഐ.സി.സിയുടേയും അഭിപ്രായമെങ്കിലും രാഹുല്‍ ഗാന്ധി ഇതുവരെ മനസ് തുറന്നിട്ടില്ല. അദേഹത്തിന് വയനാട്ടില്‍ തുടരാനാണ് താൽപര്യമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. വയനാടിനോടുള്ള വൈകാരിക അടുപ്പം തന്നെയാണ് കാരണം.

എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനായ അവസരത്തിലും ഒപ്പം നിന്ന വയനാട്ടുകാരെ ഒഴിവാക്കാനാവില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. പക്ഷേ, യു.പി.യില്‍ ഇന്ത്യാ മുന്നേറ്റമുണ്ടാക്കിയ സാഹചര്യത്തില്‍ രാഹുല്‍ റായ്ബറേലിയില്‍ തന്നെ തുടരാന്‍ നിര്‍ബന്ധിതനാവും. ഏത് മണ്ഡലമാണെന്ന കാര്യത്തില്‍ 17-നകം അന്തിമ തീരുമാനമെടുക്കണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.