സീറോമലബാര്‍ സിനഡ് സമ്മേളനം ഓഗസ്റ്റ് 19 മുതല്‍ 31 വരെ

 സീറോമലബാര്‍ സിനഡ് സമ്മേളനം ഓഗസ്റ്റ് 19 മുതല്‍ 31 വരെ

കൊച്ചി: സീറോമലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ സഭയുടെ 32-മത് മെത്രാന്‍ സിനഡിന്റെ മൂന്നാം സമ്മേളനം 2024 ഓഗസ്റ്റ് 19 ന് സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ ആരംഭിക്കുന്നു. ഓഗസ്റ്റ് 19 തിങ്കളാഴ്ച രാവിലെ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ നല്‍കുന്ന ധ്യാന ചിന്തകളോടെ സിനഡ് സമ്മേളനത്തിന് തുടക്കം കുറിക്കും.

തുടര്‍ന്ന് സിനഡ് പിതാക്കന്മാര്‍ ഒരുമിച്ച് അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഔദ്യോഗികമായി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയില്‍ നിന്ന് വിരമിച്ചവരുമായ 53 പിതാക്കന്മാരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഓഗസ്റ്റ് 22 വൈകുന്നേരം മുതല്‍ 25 ഉച്ച വരെ പാലാ അല്‍ഫോന്‍സ്യന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റിയുട്ടില്‍ നടക്കുന്ന അഞ്ചാമത് സീറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയില്‍ സിനഡ് പിതാക്കന്മാര്‍ പങ്കെടുക്കും.

26 ന് രാവിലെ സഭാ ആസ്ഥാനത്ത് പുനരാരംഭിക്കുന്ന സിനഡ് സമ്മേളനം 31-ാം തിയതി ശനിയാഴ്ച സമാപിക്കും. സഭാംഗങ്ങളെല്ലാവരും സിനഡിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് മേജര്‍ ആര്‍ച്ചുബിഷപ്പ് അഭ്യര്‍ത്ഥിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.