മുംബൈ: വൈദിക വിദ്യാർത്ഥി പുഴയിൽ വീണ് മരിച്ചു. മുംബൈ കല്യാൺ രൂപതയിലെ വൈദിക വിദ്യാർത്ഥിയായിരുന്ന ബ്രദർ നോയൽ ഫെലിക്സ് തെക്കേക്കര (29) ആണ് പുഴയിൽ വീണ് മരിച്ചത്. സാവന്തവാടി എസ്റ്റേറ്റിൽ ജോലി ചെയ്യുന്നതിനിടെ സമീപത്തെ പുഴയിലേക്ക് കാൽ വഴുതി വീണ് നോയൽ മരണപ്പെടുകയായിരുന്നു.
ശവസംസ്കാര ശുഷ്രൂഷകൾ അഞ്ചാം തീയതി ബുധനാഴ്ച നടക്കും. രാവിലെ ഒമ്പത് മണിക്ക് സ്വഭവനത്തിൽ നിന്നും ശുശ്രൂഷ ആരംഭിക്കും. 11 മണിക്ക് കല്യാൺ രൂപതാ അധ്യക്ഷൻ മാർ തോമസ് ഇലവനാൽ പിതാവിന്റെ കർമികത്വത്തിൽ വിശുദ്ധ കുർബാനയോടെ ശവസംസ്കാര കർമ്മങ്ങൾ നെരുൾ ലിറ്റിൽ ഫ്ലവർ ഫോറോനാ പള്ളിയിൽ നടക്കും.
ചങ്ങനാശേരി ഇട്ടിത്താനം തെക്കേക്കര ഭവനത്തിൽ ഫെലിക്സ് വർഗീസ് - ഷീബ ഫെലിക്സ് ദമ്പതികളുടെ മകനാണ് നോയൽ. സഹോദരി - നാൻസി. കഴിഞ്ഞ 35 വർഷത്തോളമായി മുംബൈയിൽ സ്ഥിര താമസമാക്കിയിരിക്കുന്ന ഫെലിക്സ് ഐടി കമ്പനി ഉദ്യോഗസ്ഥനാണ്. മൾട്ടിനാഷണൽ ഐടി കമ്പനിയിലെ ജോലി രാജി വെച്ച ശേഷമാണ് കല്യാൺ രൂപതയുടെ സെമിനാരിയിൽ വൈദിക പഠനത്തിനായി ബ്രദർ നോയൽ ചേർന്നത്.