ലക്ഷ്യം ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കുക; ലാപ്‌ടോപ്പുകളുടെയും കമ്പ്യൂട്ടറുകളുടെയും ഇറക്കുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രം

ലക്ഷ്യം ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കുക; ലാപ്‌ടോപ്പുകളുടെയും കമ്പ്യൂട്ടറുകളുടെയും ഇറക്കുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രം

ന്യൂഡല്‍ഹി: ലാപ്‌ടോപ്പുകള്‍, ടാബ്‌ലെറ്റുകള്‍, പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ എന്നിവയുടെ ഇറക്കുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് ആപ്പിള്‍ പോലുള്ള കമ്പനികളെ പ്രേരിപ്പിക്കാനാണ് നീക്കം.

2025 ജനുവരിക്ക് ശേഷം പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ലാപ്‌ടോപ്പുകളും ടാബ്‌ലെറ്റുകളും ഉള്‍പ്പെടെയുള്ള ഐടി ഹാര്‍ഡ്‌വെയര്‍ ഉല്‍പന്നങ്ങള്‍ക്കായുള്ള ഇന്ത്യയിലെ നിലവിലെ ഇംപോര്‍ട്ട് മാനേജ്‌മെന്റ് സിസ്റ്റം (ഐഎംഎസ്) കഴിഞ്ഞ വര്‍ഷം 2024 ഡിസംബര്‍ 31 വരെ നീട്ടിയിരുന്നു.

2025 ജനുവരി ഒന്ന് മുതല്‍ ഈ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് ഇറക്കുമതിക്കാര്‍ പുതിയ അംഗീകാരങ്ങള്‍ക്കായി അപേക്ഷിക്കണം. കമ്പനികള്‍ ഇറക്കുമതിയുടെ അളവും മൂല്യവും രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദേശത്തില്‍ ആവശ്യപ്പെടുന്നു. ഇറക്കുമതി നിരീക്ഷിക്കുന്നതിനും പ്രാദേശിക ഉല്‍പാദനം പ്രോത്സാഹിപ്പിക്കുന്നതിനും വിശ്വസനീയമായ വിതരണ ശൃംഖല ഉറപ്പാക്കുന്നതിനുമായി 2023 നവംബറിലാണ് ഐഎംഎസ് ആരംഭിച്ചത്.

സൈബര്‍ ആക്രമണങ്ങളും ഡാറ്റ മോഷണവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളുടെ വിശ്വസനീയത ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. 2025 ഏപ്രില്‍ മുതല്‍ എല്ലാ സിസിടിവി കാമറകള്‍ക്കും സുരക്ഷാ സിബന്ധനകള്‍ ഇന്ത്യ നടപ്പിലാക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.