യു.എസിലേക്ക് അനധികൃതമായി ഇന്ത്യക്കാരുടെ ഒഴുക്ക്; ചാര്‍ട്ടേഡ് വിമാനത്തില്‍ നാടുകടത്താന്‍ ആരംഭിച്ചു

യു.എസിലേക്ക് അനധികൃതമായി ഇന്ത്യക്കാരുടെ ഒഴുക്ക്; ചാര്‍ട്ടേഡ് വിമാനത്തില്‍ നാടുകടത്താന്‍ ആരംഭിച്ചു

വാഷിങ്ടണ്‍: അനധികൃതമായി അമേരിക്കയില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ പൗരന്‍മാരെ ചാര്‍ട്ടേഡ് വിമാനം ഉപയോഗിച്ച് നാടുകടത്താന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. യു.എസ് ഹോംലാന്‍ഡ് സെക്യൂരിറ്റി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി അനധികൃത കുടിയേറ്റം തടയുന്നതിനുള്ള പഴുതടച്ച നടപടിയുടെ ഭാഗമായാണ് ഒക്ടോബര്‍ 22ന് ഇവരെ ഇന്ത്യയിലേക്ക് മടക്കി അയച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യന്‍ സര്‍ക്കാരുമായി സഹകരിച്ചാണ് നടപടി.

യു.എസ് ഇമിഗ്രേഷന്‍ നിയമങ്ങള്‍ നടപ്പാക്കുന്നത് തുടരുകയാണെന്നും നിയമവിരുദ്ധമായി പ്രവേശിക്കുകയും അത്തരം മാര്‍ഗങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും പ്രസ്താവനയില്‍ പറയുന്നു. കുടിയേറ്റക്കാര്‍ മനുഷ്യക്കള്ളക്കടത്തുകാരുടെ തട്ടിപ്പുകളില്‍ വീഴരുതെന്നും ഡെപ്യൂട്ടി സെക്രട്ടറിയുടെ ചുമതലകള്‍ നിര്‍വഹിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ക്രിസ്റ്റി എ കനേഗല്ലോ പറഞ്ഞു.

യുഎസിലേക്കുള്ള അതിര്‍ത്തികളില്‍ സുരക്ഷാ പരിശോധനയും ശക്തമാക്കി. പഴുതുകളടച്ചതോടെ യുഎസിന്റെ തെക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി വഴി അനധികൃതമായി കടക്കുന്നവരുടെ എണ്ണത്തില്‍ 55 ശതമാനം കുറവു വന്നിട്ടുണ്ടെന്നും മന്ത്രാലയം വെളിപ്പെടുത്തി.

2024-ലെ സാമ്പത്തിക വര്‍ഷം മാത്രം ഇന്ത്യ ഉള്‍പ്പടെ 145 രാജ്യങ്ങളില്‍ നിന്നുള്ള 160,000 പേരെയാണ് തിരിച്ചയ്ക്കുന്നതിനായി നടപടി സ്വീകരിച്ചതെന്നാണ് കണക്കുകള്‍. ഇതിനായി 495ലധികം അന്തര്‍ദേശീയ വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്തുവെന്ന് പ്രസ്

വിദേശ മന്ത്രാലയങ്ങളുമായി നിരന്തരം ബന്ധപ്പെട്ടാണ് അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുന്നതെന്നും കള്ളക്കടത്ത് സംഘങ്ങള്‍ വന്‍തോതില്‍ ഇക്കൂട്ടത്തിലുണ്ടെന്ന് കണ്ടെത്തിയിട്ടുള്ളതായും മന്ത്രാലയം പറയുന്നു.

കൊളംബിയ, ഇക്വഡോര്‍, ഈജിപ്റ്റ്, പെറു, സെനഗല്‍, ഉസ്‌ബെക്കിസ്ഥാന്‍, ചൈന, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെയാണ് കഴിഞ്ഞ ചില മാസങ്ങളിലായി കണ്ടെത്തുകയും മന്ത്രാലയം ഇടപെട്ട് തിരിച്ചയയ്ക്കുകയും ചെയ്തത്. 2010 മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2024ലാണ് ഏറ്റവുമധികം അനധികൃത കുടിയേറ്റം നടന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.