ഉമ്മുല്‍ ഖുവൈന്‍: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ എമിറേറ്റിലെ എമർജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റ് പുതിയ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. വിവിധ വേദികളിലും സാമൂഹിക പരിപാടികളും പങ്കെടുക്കുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്.
പൊതു പാർക്കുകളിലും ബീച്ചുകളിലും ഉള്‍ക്കൊളളാവുന്നതിന്റെ 70 ശതമാനവും ഷോപ്പിംഗ് മാളുകളില്‍ 60 ശതമാനവുമാണ് അനുവദനീയം. സിനിമ, വിനോദകേന്ദ്രങ്ങള്‍, ഫിറ്റ്നസ് സെന്റർ, ജിമ്മുകള്‍ സ്വകാര്യ ഹോട്ടല്‍ നീന്തല്‍ കുളങ്ങള്‍ എന്നിവിടങ്ങളില്‍ 50 ശതമാനവുമാണ് അനുവദിച്ചിട്ടുളളത്.
അതേസമയം, കുടുംബ - സാമൂഹിക ഒത്തുചേരലുകള്‍ക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. കല്ല്യാണങ്ങളില്‍ 10 പേർക്കും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേർക്കും മാത്രമാണ് പങ്കെടുക്കാന്‍ അനുമതി. കോവിഡ് നിയന്ത്രണങ്ങള്‍ കർശനമായി പാലിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് അധികൃതർ മുന്നറിയിപ്പ് നല്‍കി.
സാമൂഹിക അകലം പാലിക്കുകയും മാസ്കും സാനിറ്റൈസറുമുള്‍പ്പടെയുളള പ്രതിരോധ മാർഗങ്ങള്‍ സ്വീകരിക്കുകയും വേണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.