കോഴിക്കോട്: തിരഞ്ഞെടുപ്പുകളില്‍ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ ഇടതുപക്ഷം നേടിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളമാണന്ന് ജമാ അത്തെ ഇസ്ലാമി അമീര്‍ പി.മുജീബ് റഹ്മാന്‍. ഒന്നുകില്‍ മുഖ്യമന്ത്രിക്ക് സ്ഥലജല ഭ്രമം സംഭവിച്ചിരിക്കുന്നു, അല്ലെങ്കില്‍ അദേഹം ജനങ്ങളോട് പച്ചക്കള്ളം പറയുകയാണ്.
1996 ലും 2004 ലും 2006 ലും 2009 ലും 2011 ലും 2015 ലും ജമാ അത്തെ ഇസ്ലാമി ഇടതുപക്ഷത്തെ പിന്തുണച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം, ദേശാഭിമാനി മുഖപ്രസംഗം, സഭാ രേഖാകള്‍ എന്നിവ തെളിവായി ഉണ്ട്. പക്ഷെ, പൂര്‍വ്വകാലത്തെ റദ്ദ് ചെയ്യാനാണ് അദേഹത്തിന്റെ ശ്രമം. ഇത് അദ്ദേഹം സ്വയം പരിഹാസ്യനായി തീരുന്നതിന് കാരണമാകുമെന്നും. മുജീബ് റഹ്മാന്‍ പറഞ്ഞു.
പാര്‍ട്ടി നേതാക്കളുമായി സംസാരിച്ചതിന് ശേഷമാണ് ജമാ അത്തെ ഇസ്ലാമി പിന്തുണച്ചതെന്നും പിണറായി വിജയന്‍ ഉള്‍പ്പെടെ ചര്‍ച്ചയില്‍ പങ്കെടുത്തുവെന്നും അദേഹം പറഞ്ഞു. 2011 ല്‍ ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ വെച്ച് പിണറയി വിജയനുമായി അന്നത്തെ അമീര്‍ ചര്‍ച്ച നടത്തി. രാഷ്ട്രീയമായ ചര്‍ച്ചയാണ് ഇരുമുന്നണിയുമായി നടത്തിയത്.
മറ്റ് ഉപാധികളൊന്നും ഉണ്ടായിരുന്നില്ല. 2024 ലോക്സഭ തിരഞ്ഞെടുപ്പ് മുതലാണോ ജമാ അത്തെ ഇസ്ലാമി ഭീകര സംഘടന ആയത്? പാലക്കാട്ട് സിപിഎം എന്നോ കോണ്‍ഗ്രസ് എന്നോ ഉള്ളത് ന്യൂനപക്ഷത്തിന്റെ വിഷയമല്ല. ബിജെപി കേരളത്തില്‍ വിജയിക്കാന്‍ പാടില്ലെന്നതാണ് ന്യൂനപക്ഷത്തിന്റെ നിലപാടെന്നും അദേഹം പറഞ്ഞു.
പിന്തുണക്കാതെ ഇരിക്കുമ്പോള്‍ ഭീകര സംഘടനയാക്കുന്ന സമീപനത്തെയാണ് വിമര്‍ശിക്കുന്നതെന്നും തള്ളിപ്പറഞ്ഞത് കൊണ്ടാണ് പേര് പറയുന്നതെന്നും മുജീബ് റഹ്മാന്‍ വ്യക്തമാക്കി.