നവീന്‍ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയെന്ന് സംശയം; ബന്ധുക്കളെത്തും മുമ്പ് ഇന്‍ക്വസ്റ്റ് നടത്തിയെന്നും കുടുംബം

നവീന്‍ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയെന്ന് സംശയം; ബന്ധുക്കളെത്തും മുമ്പ് ഇന്‍ക്വസ്റ്റ് നടത്തിയെന്നും കുടുംബം

കൊച്ചി: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റേത് കൊലപാതകമാണെന്ന സംശയമുന്നയിച്ച് കുടുംബം. കൊലപ്പെടുത്തി കെട്ടിത്തൂക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ബന്ധുക്കളെത്തും മുമ്പ് ഇന്‍ക്വസ്റ്റ് നടത്തിയെന്നും കുടുംബം ആരോപിച്ചു. ഹൈക്കോടതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്റെ ഭാര്യ മഞ്ജുഷ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇക്കാര്യം പറയുന്നത്.

ആത്മഹത്യ എന്ന പൊലീസ് നിഗമനം മുഖവിലക്കെടുക്കാനാകില്ല. ഇന്‍ക്വസ്റ്റ് നടത്തുന്നതിലടക്കം പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. ബന്ധുക്കളെത്തുന്നതിന് മുമ്പ് തന്നെ ഇന്‍ക്വസ്റ്റ് നടത്തി. സിസിടിവി ദൃശ്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചില്ല. തെളിവുകള്‍ കുഴിച്ചുമൂടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കുടുംബം ആരോപിക്കുന്നു.

പൊലീസ് അന്വേഷണത്തില്‍ കുടുംബത്തിന് തൃപ്തിയില്ല. സംസ്ഥാന പൊലീസ് അന്വേഷിച്ചാല്‍ പലതും പുറത്തേക്ക് വരില്ല. സംഭവവുമായി ബന്ധപ്പെട്ട് പല കഥകളും പലരും പുറത്തു വിടുന്നുണ്ട്. സിപിഎം നേതാവാണ് കേസിലെ പ്രതി. ഭരണതലത്തിലടക്കം അവര്‍ക്ക് വലിയ സ്വാധീനമുണ്ട്. ഇത് കേസന്വേഷണത്തെ ബാധിച്ചേക്കാം. അതിനാല്‍ കേസ് സിബിഐ അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മറ്റൊരു പൊതുതാല്‍പര്യ ഹര്‍ജി കൂടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ചേര്‍ത്തല സ്വദേശി മുരളീധരനാണ് ഹര്‍ജി നല്‍കിയത്. സിബിഐ അന്വേഷണം വേണമെന്നാണ് മുരളീധരനും ആവശ്യപ്പെട്ടിരിക്കുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.