ആലപ്പുഴ : ആലപ്പുഴയിൽ നവജാത ശിശുവിന് അസാധരണ വൈകല്യം. ലജനത്ത് വാർഡ് നവറോജി പുരയിടത്തിൽ അനീഷ്, സുറുമി ദമ്പതികളുടെ കുഞ്ഞിനാണ് വൈകല്യം കണ്ടെത്തിയത്. ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. ദമ്പതികളുടെ പരാതിയിൽ നാല് ഡോക്ടർമാർക്കെതിരെ ആലപ്പുഴ സൗത്ത് പൊലfസ് കേസെടുത്തു. ഗൈനക്കോളജിസ്റ്റുമാരായ ഡോ. ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കും എതിരെയാണ് കേസെടുത്തത്.
ഗർഭകാലത്തെ സ്കാനിങ്ങിൽ ഡോക്ടർമാർ വൈകല്യം അറിയിച്ചില്ലെന്ന് ദമ്പതികൾ പറയുന്നു. കുഞ്ഞിന്റെ ചെവിയും കണ്ണും യഥാസ്ഥാനത്തല്ല ഉള്ളത്. വായയും തുറക്കാനാകില്ല. ട്യൂബിട്ട് സിറിഞ്ച് വഴിയാണ് പാൽ നൽകുന്നത്. മലർത്തികിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകുന്ന അവസ്ഥയാണ്.
ശ്വാസതടസവുമുണ്ട്. അതിനാൽ കമിഴ്ത്തി കിടത്തിയിരിക്കുകയാണ്. ഓക്സിജൻ ലെവൽ കുറയുന്ന അവസ്ഥയുമുണ്ട്. കൈക്കും കാലിനും വളവുണ്ട്. സ്കാനിങ് സമയത്തൊന്നും കുഞ്ഞിന് എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി ഡോക്ടർമാർ അറിയിച്ചിരുന്നില്ലെന്നും ദമ്പതികൾ പറയുന്നു.