മാനന്തവാടി: വയനാട്ടിൽ നടത്തിയ വിദ്വേഷ പരാമർശത്തിൽ സുരേഷ് ഗോപിക്കും ബി. ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് കമ്പളക്കാട് പൊലീസ്. വഖഫ് വിഷയത്തിലെ വിദ്വേഷ പരാമർശത്തിലാണ് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനും സുരേഷ് ഗോപിക്കുമെതിരായ അന്വേഷണം വയനാട് കമ്പളക്കാട് പൊലീസ് അവസാനിപ്പിച്ചത്.
എന്നാൽ പരാതിക്കാരനായ കോൺഗ്രസ് നേതാവ് വി.ആർ. അനൂപിൻ്റെ മൊഴി പോലും എടുക്കാതെയാണ് കമ്പളക്കാട് പൊലീസ് അന്വേഷണം അവസാനിപ്പിച്ചതെന്നാണ് ആരോപണം. വയനാട് കമ്പളക്കാട് ടൗണിൽ എൻഡിഎ സ്ഥാനാർഥിയുടെ പ്രചരണ പൊതുയോഗത്തിൽ സംസാരിക്കവെ സുരേഷ് ഗോപിയും ഗോപാലകൃഷ്ണനും നടത്തിയ വർഗീയ പരാമർശത്തിൽ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നായിരുന്നു പരാതി.
വാവര് പള്ളിയെ അധിക്ഷേപിച്ചതിനാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണനെതിരെ പരാതി നൽകിയത്. വഖഫ് ബോർഡ് സംബന്ധിച്ച് തെറ്റിധാരണ പരത്തിയെന്നും കലാപാഹ്വാനം നടത്തിയെന്നുമായിരുന്നു സുരേഷ് ഗോപിക്ക് എതിരായ പരാതി. കേസിൽ കോടതിയെ സമീപിക്കാനാണ് അനൂപിന്റെ നീക്കം.