ദുബായ്: യു.എ.ഇയിൽ പരിശീലനപ്പറക്കലിനിടെ ചെറുവിമാനം തകർന്നുവീണ് രണ്ട് പേർ മരിച്ചു. പൈലറ്റും സഹയാത്രികനുമാണ് മരിച്ചത്. റാസല്‍ ഖൈമ തീരത്തോട് ചേർന്നായിരുന്നു അപകടം. ഇന്ത്യക്കാരനായ ഡോ. സുലൈമാന്‍ അല്‍ മാജിദ് (26), പാകിസ്ഥാന്‍ സ്വദേശിനിയായ പൈലറ്റ് ( 29) എന്നിവരാണ് മരിച്ചത്. ജസീറ ഏവിയേഷന്‍ ക്ലബിന്‍റെ രണ്ട് സീറ്റുകളുള്ള ചെറു വിമാനമാണ് തകർന്നു വീണത്.
വിനോദ യാത്രക്കായി കുടുംബ സമേതം റാസല്‍ഖൈമയില്‍ എത്തിയതായിരുന്നു ഡോ. സുലൈമാന്‍ അല്‍ മാജിദ്. പൈലറ്റിന്‍റെ സഹായത്തോടെ റാസല്‍ ഖൈമയുടെ ആകാശ കാഴ്ച്ച ആസ്വദിക്കുന്നതിന് സൗകര്യമൊരുക്കുന്ന സേവനമാണ് ജസീറ ഏവിയേഷന്‍ ക്ലബ് നല്‍കി വരുന്നത്. ഡോ. സുലൈമാന്‍ വാടകക്കെടുത്ത ടു സീറ്റര്‍ ഗൈ്ളഡര്‍ യാത്ര തുടങ്ങിയ ഉടനെ കോവ് റൊട്ടാന ഹോട്ടലിനടുത്ത് കടലിൽ തകര്‍ന്ന് വീഴുകയായിരുന്നു.
ഡോ. സുലൈമാനാണ് വിമാനം വാടകയ്ക്കെടുത്തത്. മകന്‍റെ യാത്ര കാണാൻ പിതാവും മാതാവും ഇളയ സഹോദരനും ഏവിയേഷന്‍ ക്ലബിലെത്തിയിരുന്നു. ഷാർജയിലാണ് കുടുംബം താമസിക്കുന്നത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കളെ അധികൃതർ അനുശോചനം അറിയിച്ചു. അപകടകാരണം കണ്ടെത്താൻ അന്വേഷണം തുടങ്ങി.