ഇനി 25,000 രൂപ! വണ്ടിയിടിച്ച് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്കുള്ള സമ്മാനത്തുക അഞ്ചിരട്ടിയാക്കി കേന്ദ്രം

ഇനി 25,000 രൂപ! വണ്ടിയിടിച്ച് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്കുള്ള സമ്മാനത്തുക അഞ്ചിരട്ടിയാക്കി കേന്ദ്രം

നാഗ്പൂര്‍: റോഡപകടങ്ങളില്‍ പരിക്കേറ്റ് കിടക്കുന്നവര്‍ക്ക് അതിവേഗ ചികിത്സ ഉറപ്പാക്കാന്‍ പുതിയ പ്രഖ്യാപനവുമായി കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക് സമ്മാനത്തുകയായി 25,000 രൂപ നല്‍കുമെന്നാണ് പ്രഖ്യാപനം. നേരത്തെ ഇത് 5,000 രൂപയായിരുന്നു.

അപകടം സംഭവിച്ച ആദ്യ മണിക്കൂറില്‍ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതിനുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തിലാണ് ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക് സമ്മാനത്തുക വര്‍ധിപ്പിച്ചതെന്നും നാഗ്പൂരില്‍ നടന്ന പരിപാടിയില്‍ നിതിന്‍ ഗഡ്കരി അറിയിച്ചു.

പരിക്കേറ്റവര്‍ക്ക് ആദ്യ ഏഴ് ദിവസം ആവശ്യമായി വരുന്ന ആശുപത്രി ചെലവുകള്‍ കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. ഒന്നര ലക്ഷം രൂപ വരെ ക്യാഷ്‌ലെസ് ട്രീറ്റ്‌മെന്റ് ലഭ്യമാകും. ഇത് കൂടാതെയാണ് ആശുപത്രിയിലെത്തിക്കുന്നവര്‍ക്കും റിവാര്‍ഡ് നല്‍കുന്നത്. ദേശീയപാതകളില്‍ വച്ച്

പരിക്കേല്‍ക്കുന്നവര്‍ക്ക് മാത്രമല്ല, സംസ്ഥാന പാതകളില്‍ സഞ്ചരിക്കുന്നതിനിടെ അപകടം സംഭവിക്കുന്നവര്‍ക്കും പദ്ധതി പ്രകാരം സഹായം ലഭിക്കുമെന്ന് നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് റിവാര്‍ഡ് നല്‍കുന്ന പദ്ധതി 2021 ഒക്ടോബറിലാണ് ആരംഭിച്ചത്. വാഹനമിടിച്ച ആദ്യ മണിക്കൂറില്‍ തന്നെ പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്കാണ് റിവാര്‍ഡ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.