ചെന്നൈ: വിയറ്റ്‌നാം കോളനി സിനിമയിൽ വില്ലൻ കഥാപാത്രമായ 'റാവുത്തറെ' അവതരിപ്പിച്ച് മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയ തെന്നിന്ത്യന്‍ നടന്‍ വിജയ രംഗരാജു (ഉദയ് രാജ്കുമാർ) അന്തരിച്ചു. 70 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.
മഹാരാഷ്ട്ര സ്വദേശിയായ വിജയ രംഗരാജു ഹൈദരാബാദിലായിരുന്നു താമസം. ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയ്ക്കായി ചെന്നൈയിൽ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. മരണാനന്തര ചടങ്ങുകൾ ചെന്നൈയിൽ നടക്കും.
ഹൈദരാബാദിൽ നടന്ന ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ഒരാഴ്ച മുൻപാണ് വിജയ രംഗരാജുവിനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മദ്രാസിൽ സ്റ്റേജ് ആർട്ടിസ്റ്റായി നിരവധി നാടകങ്ങളിൽ അഭിനയിച്ച വിജയ രംഗരാജു നന്ദമൂരി ബാലകൃഷ്ണയുടെ ഭൈരവ ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്. യജ്ഞം എന്ന സിനിമയാണ് തെലുങ്കിൽ അദേഹത്തെ ശ്രദ്ധേയനാക്കിയത്. തെലുങ്ക്, മലയാളം സിനിമകളിൽ വില്ലൻ വേഷങ്ങളിൽ ശ്രദ്ധ നേടി. നിരവധി സിനിമകളിൽ സഹനടനായും വേഷമിട്ടു.